ഗ്രീൻഫീൽഡ് ഹൈവേക്കായി ഏറ്റെടുത്ത വീടുകൾ കാടുകയറിയ നിലയിൽ.
കല്ലടിക്കോട്: പുതുതായി നിർമിക്കുന്ന പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുത്ത ഭൂമിയും വീടുകളും വന്യമൃഗങ്ങളൂടെ സങ്കേതമായി മാറുന്നതായി പരാതി.
കല്ലടിക്കോടൻ മലയോരത്തോടു ചേർന്നു കിടക്കുന്ന ഭാഗങ്ങളിലാണ് പുലിയും കാട്ടുപന്നികളും ആനകളും തമ്പടിച്ചിരിക്കുന്നത്. ഗ്രീൻഫീൽഡ് ഹൈവേക്കായി കരിമ്പ പഞ്ചായത്തിൽ മാത്രം നാന്നൂറോളം വീടുകളും ഏതാണ്ട് ആയിരത്തോളം ഹെക്ടർ ഭൂമിയുമാണ് ഏറ്റെടുത്തിട്ടുള്ളത്. ഈ വീടുകളിൽനിന്നും ആളുകൾ താമസം മാറുകയും കൃഷിഭൂമി കാടുകയറുകയും ചെയ്തതോടെയാണ് കാട്ടുമൃഗങ്ങൾ താവളമാക്കാൻ തുടങ്ങിയത്.
ഏറ്റെടുത്ത ഭൂമിക്കിരുപുറവുമുള്ള വീട്ടുകാരാണ് കാട്ടുമൃഗങ്ങളെ പേടിച്ച് ജീവിക്കുന്നത്. ഇന്നലെ കല്ലടിക്കോട് ജനവാസമേഖലയിൽ പറക്കലടിയിൽ പുലിയെ കണ്ടത് സമീപത്തുള്ള വീട്ടുകാരെ ഭീതിയിലാക്കിയിട്ടുണ്ട്. റോഡിനോടു ചേർന്നുള്ള കാടുകളിൽ തണുപ്പുപറ്റി കിടക്കുന്ന കാട്ടുപന്നികൾ രാത്രിയും പുലർച്ചെയും റോഡിലൂടെ മറുഭാഗത്തേക്കു പോകുമ്പോൾ ഇരുചക്രവാഹന യാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുന്നതും പതിവാണ്.
രാവിലെ റബ്ബർടാപ്പിംഗിനു പോകുന്നവർ പുലിയേയും ആനയേയും കാട്ടുപന്നികളേയും പേടിച്ചാണു പോകുന്നത്. മൃഗങ്ങളുടെ ശല്യംമൂലം പലരും പണിക്കുപോപോകുന്നത് നിർത്തിയിരിക്കുകയാണ്.
കനാലിൽ മരങ്ങളും പുല്ലുകളും വളർന്ന് കാടുകയറി കിടക്കുകയാണ്. വനത്തിനുള്ളിലെ ജലക്ഷാമവും ഉണക്കും മൂലം കനാലിലെ വെള്ളംകുടിക്കാനും തണുപ്പുതേടി പൊന്തക്കാട്ടിൽ കിടക്കാനുമായി എത്തുന്ന പുലികളടക്കമുള്ള മൃഗങ്ങൾ ജനങ്ങൾക്ക് ഭീഷിണിയാണ്.