കണ്ണൂർ ജില്ലയിലെ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ നിന്ന്.
കണ്ണൂർ: ഹെൽത്തി കേരള കാമ്പയിൻ ആരോഗ്യ ജാഗ്രത പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 97 സ്ക്വാഡുകള്‍ ജില്ലയിലെ വിവിധ ഭക്ഷ്യ-പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
വൃത്തി, ശുചിത്വം, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത 69 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്കി.
ഹോട്ടല്‍, ബേക്കറി, ജ്യൂസ്കട, തട്ടുകടകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിന് ജ്യൂസ് കടകൾ ഉള്‍പ്പെടെ 1245 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 70 കടകളില്‍ നിന്ന് 14,800 രൂപ പുകവലി നിയമപ്രകാരം പിഴയീടാക്കി.
ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.സി. സച്ചിന് അറിയിച്ചു.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജയ്സൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജീഷ് രാമചന്ദ്രൻ, ഫാത്തിമ ഫിദ എന്നിവരും നേതൃത്വത്തിലായിരുന്നു പരിശോധന.
കീഴ്പള്ളി സിഎച്ച്സിയുടെ നേതൃത്വത്തിൽ ആറളം, ഓടക്കൽ ടൗണിൽ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് കാരിബാഗുകൾ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷി ഫിലിപ്പ്, എസ്. അരുൺ, നവീന, ഒ. ഗിന, പാർവതി എന്നിവർ നേതൃത്വം നൽകി.
കണിച്ചാർ: പഞ്ചായത്ത് ആരോഗ്യ വകുപ്പ് ജീവനക്കാർ കണിച്ചാർ, കൊളക്കാട് പ്രദേശങ്ങളിലെ ഹോട്ടലുകൾ ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. വിവിധയിടങ്ങളിൽ നിന്നും പഴകിയതും ഉപയോഗ്യ ശൂന്യമായതുമായ ഭക്ഷ്യ സാധനങ്ങൾ കണ്ടെടുത്ത ഹോട്ടലുകൾ അടച്ചുപൂട്ടി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. മുത്തു, ജൂണിയർ ഹെൽത്ത് ഇൻസ്പെ ക്ടർമാരായ സി.ആർ. സന്ധ്യ, ഇ.ജെ. ലയ, ഡിഗ്ന റോസ് എന്നിവർ പങ്കെടുത്തു.