ചിറ്റാർ: ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ കടുവയും കുടുങ്ങിയെങ്കിലും മലയോരത്ത് ഭീതി ഒഴിയുന്നില്ല. കടുവ സംരക്ഷണ വനമേഖലയോടു ചേർന്നുള്ള ജനവാസ മേഖലകളിലേക്ക് കടുവകൾ എത്തിയതോടെ നാളുകളായി ഭീതിയിലാണ് വടശേരിക്കര, ചിറ്റാർ, സീതത്തോട് നിവാസികൾ. ഇതിനിടെയാണ് കഴിഞ്ഞ 23ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലും ഇന്നലെ ചിറ്റാർ വില്ലൂന്നിപ്പാറയിലെ കിണറ്റിലും കടുവ വീണത്.
ഇന്നലെ പുലർച്ചെയാണ് വില്ലൂന്നിപ്പാറയിൽ കടുവ കിണറ്റിൽ വീണത്. വിവരം അറിഞ്ഞ് ചിറ്റാർ, സീതത്തോട്, മണിയാർ, നീലിപിലാവ്, പത്തനംതിട്ട ഭാഗങ്ങളിൽ നിന്ന് അടക്കം നൂറുകണക്കിനാളുകളാണ് വില്ലൂന്നിപ്പാറയിലേക്ക് എത്തിയത്.
ജനങ്ങളുടെ തിരക്ക് കൂടിയതോടെ കടുവയെ പുറത്തെത്തിക്കുവാനുള്ള വനപാലകരുടെ ദൗത്യത്തിനും സങ്കീർണത ഏറി. ആളുകൾ കിണറിന് ചുറ്റും തിങ്ങി നിറഞ്ഞതോടെ ഇരുമ്പ് വലയടക്കം ഉപയോഗിച്ച് കിണർ മൂടിയ വന പാലകർ മാധ്യമങ്ങൾ അടക്കമുള്ളവരെ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ആളുകളെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനു ശേഷമാണ് കടുവയെ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നടപടികൾക്ക് വനംവകുപ്പും പോലീസും അഗ്നി രക്ഷാ സേനയും നേതൃത്വം നൽകിയത്.
തേക്കടിയിൽ നിന്നുംവയനാട്ടിൽ നിന്നും എത്തിയ വനം വകുപ്പിലെ വിദഗ്ധരായ ഡോ.അരുൺ സക്കറിയ, ഡോ.സിജു, ഡോ അതുൽ, ഡോ.പി.റ്റി. വിഷ്ണു, പിടിആറിൽ നിന്നുള്ള ഗണേഷ്, അരുൺകുമാർ, മനു, കുട്ടൻ എന്നിവരായിരുന്നു കടുവയെ മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികൾ ക്രമീകരിച്ചത്. മയക്കു വെടിയേറ്റ് വലയിൽ ആയതിനു ശേഷം നൂറ് കിലോയോളം ഭാരം വരുന്ന കടുവയെ കരയ്ക്ക് കയറ്റിയ അധികൃതർ ഇതിനെ വനം വകുപ്പിന്റെ പ്രത്യക കൂട്ടിലേക്ക് മാറ്റി.
കടുവ ഉണരുന്നതിന് മുമ്പ് തന്നെ കടുവയെ കൂട്ടിൽ കയറ്റുവാൻ ആയിരുന്നു വനം അധികൃതരുടെ ശ്രമം. ഇത് ഫലം കാണുകയും ചെയ്തു. പിന്നീട് വൈദ്യപരിശോധന പൂർത്തിയാക്കി കടുവ ആരോഗ്യവതിയെന്ന് ഉറപ്പാക്കിയശേഷമാണ് രാത്രിയിൽ കാട്ടിലെത്തിച്ച് കൂട് തുറന്നുവിട്ടത്.
Tags : nattu vishesham Heavy rains hills