യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ മങ്കൊന്പ് തെക്കേക്കരയിൽ വോട്ട് അഭ്യർഥിക്കുന്നു.
കുട്ടനാട്: നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട നെല്ലറയുടെ നാട്ടിൽ ഇക്കുറി അടിയൊഴുക്കുകൾ ശക്തം. എൽഡിഎഫും യുഡിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച് നടത്തുന്ന പോരാട്ടത്തിൽ എൻസിപിയിലെ തോമസ് കെ. തോമസ് തന്റെ രണ്ടാമൂഴത്തിലും വെന്നിക്കൊടി പാറിക്കുമോ അതോ റെജി ചെറിയാൻ യുഡിഎഫിനായി ഇക്കുറി അട്ടിമറി വിജയം നേടുമോ എന്നു പറയുക അസാധ്യം.
കന്നിയങ്കത്തിലൂടെ ഇരുകൂട്ടർക്കും വൻ വെല്ലുവിളി ഉയർത്തി എൻഡിഎ സ്ഥാനാർഥി സന്തോഷ് ശാന്തിയുമുണ്ട്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് അഞ്ചിന് അവസാനിക്കുന്പോൾ എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികളുടെ കൊട്ടിക്കലാശം രാമങ്കരിയിലും എൻഡിഎ സ്ഥാനാർഥി സന്തോഷ് ശാന്തിയുടേത് നീരേറ്റുപുറത്തുമാണ്.
മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശത്തിന് അതത് മുന്നണിയിൽപ്പെട്ട ജില്ലാ നേതാക്കൾ നേതൃത്വം നല്കും.
കാർഷിക മേഖലയിലെ നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് വർഷങ്ങളായി നിലനിൽക്കുന്ന സംഭവങ്ങൾക്കൊപ്പം ഇവിടുത്തെ വികസനവും കുടിവെള്ള പ്രശ്നവും എല്ലാം സജീവ ചർച്ചയായി മാറി ഈ തെരഞ്ഞെടുപ്പിൽ.
ചൂട് മൂത്തപ്പോൾ കിളിപോയി;
സുധാകരനെ പരിഹസിച്ച് ആർ. നാസർ
ആലപ്പുഴ: ചൂടുമൂത്തപ്പോൾ തോൽവി ഭയന്ന് കിളിപോയ തരത്തിലാണ് ജി. സുധാകരൻ പ്രസ്താവനങ്ങൾ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ. അഴിമതിക്കെതിരേ പോരാട്ടം നടത്തുന്നെന്ന് പറയുന്ന ആളാണ് അഴിമതിക്കാരായ കോൺഗ്രസുകാരുമായി ചേർന്നതെന്നും നാസർ പരിഹസരിച്ചു.
1976-ൽ ജി. ഭുവനേശ്വരനെ കൊന്നത് എസ്എഫ്ഐക്കാരാണെങ്കിൽ അന്നത്തെ എസ്എഫ്ഐ നേതാവാരാണ് സുധാകരനല്ലേ എന്ന് നാസർ ചോദിച്ചു. സുധാകരൻ പറഞ്ഞിട്ടാണോ ഭുവനേശ്വരനെ കൊലപ്പെടുത്തിയത്. വോട്ടിനായി ഏത് വർഗീയ ശക്തികളുമായി സഹകരിക്കുന്ന ആളായി സുധാകരൻ മാറിയെന്നു സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി.
സിപിഎമ്മിനെ മോശമായി ചിത്രീകരിച്ച് കോൺഗ്രസുകാരുടെ പ്രീതി നേടാനാണ് സുധാകരന്റെ ശ്രമം. സ്വന്തം കാര്യത്തിനായി എല്ലാവരെയും ഉപയോഗിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഇതിനായി പാർട്ടി സംവിധാനം പോലും അദ്ദേഹം ഉപയോഗിച്ചിട്ടുണ്ട്. സുധാകരന്റെ പ്രസ്ഥാവനകൾക്ക് അമ്പലപ്പുഴയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകുമെന്നും ആർ. നാസർ വ്യക്തമാക്കി.
Tags : Heavy rains nattuvishesham local news