ഒറ്റപ്പാലം: ഒറ്റപ്പാലം- മണ്ണാർക്കാട് റോഡിൽ കൊടുംവളവുകൾ വൻ അപകടഭീഷണി. അമ്പലപ്പാറ മുതൽ ഒറ്റപ്പാലംവരെയുള്ള പത്തുകിലോമീറ്റർ ദൂരത്തിൽ എട്ടിലധികം കൊടുംവളവുകളാണുള്ളത്. ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വളവുകളാണ് ഇവയെല്ലാം.
മറ്റു വാഹനങ്ങൾ തൊട്ടുമുമ്പിൽ എത്തുമ്പോളായിരിക്കും ഡ്രൈവർമാർ വാഹനങ്ങൾ കാണുക. തിരുണ്ടി, മലപ്പുറം, എന്നീ വളവുകളാണ് ഇതിൽ പ്രധാനം. അപകടവളവുകൾ യാത്രക്കാരെയും പ്രയാസത്തിലാക്കുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലേക്കും മരച്ചില്ലകളും വളർന്നുനിൽക്കുകയാണ്. ഇതോടെ എതിർവശത്തുനിന്നുവരുന്ന വാഹനങ്ങൾ കാണാൻ സാധിക്കില്ല. ഇതുകൊണ്ടുതന്നെ അപകടങ്ങൾക്കും വഴിവയ്ക്കാറുണ്ട്.
ദിവസങ്ങൾക്കുമുമ്പ് മേഖലയിൽ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. പാതയിൽ തെരുവിളക്കുകളും സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളും ഇല്ലാത്തതും തിരിച്ചടിയാണെന്നു പ്രദേശവാസികൾ പറയുന്നു. അമ്പലപ്പാറ മുതൽ ഒറ്റപ്പാലം വരെയുള്ള പ്രധാന റോഡിൽ മഴക്കാലത്ത് അപകടങ്ങൾ നിത്യസംഭവമാണ്.
കൂടാതെ റോഡിന്റെ പലഭാഗത്തും കുണ്ടുംകുഴിയും നിറഞ്ഞ അവസ്ഥയുമാണ്. റോഡിന്റെ പലഭാഗങ്ങളിലും കുളത്തിനു സമാനമായി മഴക്കാലത്ത് വെള്ളം തളംകെട്ടി കിടക്കുന്നതും ഇത്തരം വെള്ളക്കെട്ടുകളിൽപെട്ട് വലിയ വാഹനങ്ങളടക്കം അപകടത്തിൽപെടുന്നതും പതിവാണ്.
Tags : nattu vishesham Heavy rains