x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശങ്കയുടെ മുൾമുനയിൽ മലയോരം ഇനി ഞങ്ങള്‍ കുടിയിറങ്ങണോ?

വെബ് ഡെസ്ക്
Published: September 19, 2026 03:33 AM IST | Updated: September 19, 2026 03:33 AM IST

പ്രതീകാത്മക ചിത്രം

തിരുവമ്പാടി: ഏറെ വിയര്‍പ്പൊഴുക്കി ജീവിതം പടുത്തുയര്‍ത്തിയ ഈ മണ്ണില്‍ അഭയാര്‍ഥികളെപ്പോലെ ഞങ്ങള്‍ ജീവിക്കണോ? അല്ലെങ്കില്‍ ഈ നാട് വിട്ട് കുടിയിറങ്ങണോ? ഇഎസ്എ പരിധിയില്‍ പെട്ടിരിക്കുന്ന തിരുവമ്പാടി വില്ലേജിലെ കര്‍ഷക ജനതയുടെ ആശങ്കയാണിത്.

ഒരുകാലത്ത് പ്രതിസന്ധികളെ അതിജീവിച്ച് മലയോരത്ത് ജീവിതം പടുത്തുയര്‍ത്തിയവരാണ് ഇന്ന് മറ്റൊരു ആശങ്കയുടെ നിഴലില്‍ കഴിയുന്നത്. പലരും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനാകാതെ കൃഷിയിടങ്ങളും വീടുകളും ഉപേക്ഷിച്ച് നഗരങ്ങളിലേക്ക് മാറി.

എന്നാല്‍ മണ്ണിനോടുള്ള ബന്ധം ഉപേക്ഷിക്കാതെ ഇവിടെത്തന്നെ പിടിച്ചുനിന്നവരുടെ മുന്നിലാണ് ഇപ്പോള്‍ പരിസ്ഥിതി ലോല മേഖലയുടെ പുതിയ ആശങ്ക. പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനമാണ് തിരുവമ്പാടി വില്ലേജിലെ ജനതയുടെ ഉറക്കം കെടുത്തുന്നത്. കേരളം സമര്‍പ്പിച്ച അന്തിമ ശിപാര്‍ശയിലെ മേഖലകള്‍ മാത്രം ഉള്‍പ്പെടുത്തി ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നാണ് മലയോര ജനതയുടെ പ്രധാന ആവശ്യം.

തലമുറകളുടെ അധ്വാനത്തിലൂടെ ഉയര്‍ന്ന വീടുകളും കൃഷിയിടങ്ങളും ഗതാഗത സംവിധാനങ്ങളും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ജനവാസ മേഖലകളാണ് ഇവിടെയുള്ളത്. ഇഎസ്എ പരിധി സംബന്ധിച്ച വ്യക്തതക്കുറവാണ് ജനങ്ങളുടെ പ്രധാന ആശങ്കകളിലൊന്ന്. സ്വന്തം ഭൂമി നിര്‍ദേശിക്കപ്പെട്ട ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നറിയാന്‍ കൃത്യമായ അതിര്‍ത്തി ഭൂപടങ്ങള്‍ ആവശ്യമാണ്.

ഭൂമിയുടെ ക്രയവിക്രയം, ബാങ്ക് വായ്പ, വീടുനിര്‍മാണം, റോഡ് വികസനം, കൃഷി, ചെറുകിട സംരംഭങ്ങള്‍ എന്നിവയെ ഭാവിയില്‍ എങ്ങനെ ബാധിക്കുമെന്നതാണ് ജനങ്ങളുടെ ആശങ്ക.83.96 ചതുരശ്ര കിലോമീറ്ററാണ് തിരുവമ്പാടി വില്ലേജിന്‍റെ വിസ്തീര്‍ണം. ജനസംഖ്യ 23968. ഇത്രയധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മലയോര മേഖലയെ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണെന്നാണ് കര്‍ഷകരുടെ നിലപാട്. വനവും നീരുറവകളും മലകളും സംരക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്ന സാധാരണക്കാരെ സംരക്ഷണത്തിന്‍റെ പേരില്‍ ആശങ്കയിലാക്കുന്ന രീതിയിലുള്ള നടപടികള്‍ ഉണ്ടാകരുതെന്നാണ് അവരുടെ ആവശ്യം.

കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, കുടിയേറ്റ കര്‍ഷകര്‍, ഗോത്രവിഭാഗങ്ങള്‍, ചെറുകിട സംരംഭകര്‍ എന്നിവരും പശ്ചിമഘട്ടത്തിന്‍റെ ഭാഗമാണെന്നതാണ് മലയോര ജനത ഉയര്‍ത്തുന്ന വാദം. ഇഎസ്എ വിഷയത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ജനകീയ കൂട്ടായ്മകളും പ്രതിഷേധങ്ങളും യോഗങ്ങളും സംഘടിപ്പിച്ചുവരികയാണ്. തിരുവമ്പാടിയില്‍ കഴിഞ്ഞ ദിവസം പ്രത്യേക ഗ്രാമസഭകള്‍ ചേരുകയും വന്‍ജനപങ്കാളിത്തത്തോടുകൂടി ജനങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി തുടരുന്ന അനിശ്ചിതത്വത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം

കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം

ഏഴാം കരട് വിജ്ഞാപനത്തിന് ശേഷം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചുമതലപ്പെടുത്തിയ ഉന്നതതല ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും പരിസ്ഥിതി, വനം മന്ത്രിമാരും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂര്‍ണമായി ഒഴിവാക്കി വനാതിര്‍ത്തിയില്‍ മാത്രം ഇഎസ്എ പരിധി അവസാനിക്കുന്ന തരത്തിലുള്ള നിര്‍ദേശം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്.

സി.കെ. കാസിം എംഎല്‍എ

ജനങ്ങളെയും സംരക്ഷിക്കണം

ഇഎസ്എ വിഷയത്തില്‍ മലയോര ജനതയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനവാസ മേഖലകളെ ഒഴിവാക്കി നല്‍കിയ അന്തിമ വിജ്ഞാപനം നടപ്പാക്കണം. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി ശാസ്ത്രീയമായ അതിര്‍ത്തി നിര്‍ണയത്തിലൂടെ അന്തിമ തീരുമാനത്തിലെത്തുകയാണ് വേണ്ടത്. പരിസ്ഥിതി സംരക്ഷണവും ജനജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ആവശ്യം.

ലിന്‍റോ ജോസഫ് (മുന്‍ എംഎല്‍എ, ).


എല്ലാ തലങ്ങളിലും ഇടപെടല്‍ ആവശ്യം

പശ്ചിമഘട്ട സംരക്ഷണം പ്രധാനമാണ്. അതോടൊപ്പം വര്‍ഷങ്ങളായി ഇവിടെ ജീവിക്കുന്ന സാധാരണക്കാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം.
ജനങ്ങളുടെ ആശങ്കകള്‍ കേട്ട് ശാശ്വത പരിഹാരം കണ്ടെത്താന്‍ എല്ലാ തലങ്ങളിലും ഇടപെടല്‍ ആവശ്യമാണ്.
കാലങ്ങളായി ജീവിക്കുന്ന പ്രദേശത്ത് നിന്ന് കുടിയങ്ങേണ്ടി വരുമോ എന്ന ആശങ്ക ഇല്ലാതാകണം.

മില്ലി മോഹന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്


ഗ്രാമസഭ പ്രമേയം പരിഗണിക്കണം

ഇഎസ്എ വിജ്ഞാപനത്തില്‍ നിന്ന് തിരുവമ്പാടി ഉള്‍പ്പെടെയുള്ള എല്ലാ ജനവാസ മേഖലകളും തോട്ടംഭൂമികളും പൂര്‍ണ മായി ഒഴിവാക്കണം. വനഭൂമി വനഭൂമിയായി മാത്രം നിലനിര്‍ത്തണം. ഗ്രാമപഞ്ചായത്തുകള്‍ വിളിച്ചുചേര്‍ത്ത ഗ്രാമസഭാ യോഗങ്ങളിലെ തീരുമാനങ്ങളും പ്രമേയങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണം. ജനവാസ പ്രദേശങ്ങള്‍ ഒഴിവാക്കണം. ഗ്രാമപഞ്ചായത്തുകളുടെയും ജനങ്ങളുടെയും അഭിപ്രായം പരിഗണിച്ചായിരിക്കണം അന്തിമ തീരുമാനം.

ജിതിന്‍ പല്ലാട്ട്
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്‍റ്


കര്‍ഷകരെ സംരക്ഷിക്കണം, ഒഴിയണം ആശങ്ക

ഈ മണ്ണില്‍ ഞങ്ങള്‍ ജീവിതം പടുത്തുയര്‍ത്തിയതാണ്.
ഇനി ഒരു കുടിയിറക്കം കൂടി ഞങ്ങളുടെ തലയില്‍ വരരുത്. കാട് സംരക്ഷിക്കുന്നതോടൊപ്പം ഞങ്ങളുടെ വീടും കൃഷിയിടവും ജീവിതവും കൂടി സംരക്ഷിക്കണം. നിലനില്‍പിനു വേണ്ടി ഏതറ്റംവരെയും പോരാടും. കാരണം കര്‍ഷക ജനതയുടെ നിലനില്‍പിന്‍റെ വിഷയമാണിത്.


സിജോ ജോസ്,
കണ്ടെത്തും തൊടിയില്‍,
യുവകര്‍ഷകന്‍, പുല്ലൂരാംപാറ.

Tags : District News Nattuvishesham tenterhooks High-range areas

Recent News

Corehub Up