കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനൽ
നീലേശ്വരം: നീലേശ്വരം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനലും പരിസരവും ഇപ്പോള്‍ ലഹരമാഫിയയുടെയും സാമൂഹ്യവിരുദ്ധരുടെയും പിടിയിലെന്ന് ആരോപണം ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും നിയമനടപടികളുടെ കാഠിന്യക്കുറവും കാരണം ലക്ഷക്കണക്കിന് രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച ഈ ടൂറിസം കേന്ദ്രം സന്ധ്യയായാല്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നതായാണ് പരാതി. എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക ലഹരിമരുന്നുകളുടെ ഉപയോഗവും വിപണനവും ഇവിടെ വ്യാപകമായതോടെ, അടുത്തിടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ മകനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് വിട്ടയച്ച സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
സുരക്ഷിതമല്ലാത്ത ഈ അന്തരീക്ഷം കാരണം രാത്രികാലങ്ങളില്‍ ഹൗസ്ബോട്ടുകള്‍ ഇവിടെ നങ്കൂരമിടാന്‍ തയ്യാറാകാതെ മടങ്ങിപ്പോകുകയാണ്. ഇത് ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന പാവപ്പെട്ട ബോട്ട് ജീവനക്കാരെയും ഉടമകളെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ദുരിതത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്. സായാഹ്നങ്ങളില്‍ കുടുംബസമേതം പ്രകൃതിഭംഗി ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്കും ഹൗസ്ബോട്ട് ജീവനക്കാര്‍ക്കും നേരെ സാമൂഹ്യവിരുദ്ധരുടെ ഭാഗത്തുനിന്നും നിരന്തരം അധിക്ഷേപങ്ങളും ശല്യങ്ങളുംഉണ്ടാകുന്നത് പ്രദേശത്ത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ഇതുവരെ നിരവധി തവണ നാട്ടുകാരും ഹൗസ്ബോട്ട് ജീവനക്കാരും പോലീസിലും ബന്ധപ്പെട്ട മുനിസിപ്പല്‍ -ടൂറിസം അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ ടൂറിസം വരുമാനത്തിന് തന്നെ കനത്ത തിരിച്ചടിയാകുന്ന ഈ ഗുരുതര പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും മുഖ്യ ആവശ്യം. ടെര്‍മിനല്‍ കേന്ദ്രീകരിച്ച് സ്ഥിരമായി പൊലിസ് പട്രോളിംഗും നൈറ്റ് പെട്രോളിംഗും ഏര്‍പ്പെടുത്തുക, സാമൂഹ്യവിരുദ്ധരെ നിരീക്ഷിക്കാനും കണ്ടെത്താനുമായി ടെര്‍മിനല്‍ പരിസരത്ത് സിസിടിവി കാമറകള്‍ സ്ഥാപിക്കുക, ഇരുണ്ടുകിടക്കുന്ന ഭാഗങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകളോ മറ്റ് കൃത്രിമ വെളിച്ചങ്ങളോ സ്ഥാപിച്ച് രാത്രികാല സുരക്ഷ പൂര്‍ണമായി ഉറപ്പാക്കുക, മുനിസിപ്പാലിറ്റിയും ടൂറിസം വകുപ്പും അടിയന്തരമായി യോഗം ചേര്‍ന്ന് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.
ടൂറിസം മേഖലയെ തകര്‍ക്കുന്ന ഈ നിലവിട്ട അവസ്ഥയ്ക്ക് എത്രയും പെട്ടെനന് ശാശ്വതമായ പരിഹാരം കണ്ടില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ ജനകീയ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെയും ഹൗസ്ബോട്ട് തൊഴിലാളികളുടെയും തീരുമാനം. ബന്ധപ്പെട്ട വകുപ്പുകളുടെയും പൊലിസിന്റെയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Tags : NattuVishesham.DistricteNews