മാനിക്കുനി റോഡിൽ തകർന്ന ഫുട്പാത്ത് സ്ലാബ്.
സുൽത്താൻ ബത്തേരി: രാജീവ് ഗാന്ധി മിനി ബൈപാസ് കടന്നുപോകുന്ന മാനിക്കുനി ഭാഗത്ത് ഫുട്പാത്തിലെ സ്ലാബുകൾ തകർന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു. നഗരസഭാ സ്റ്റേഡിയത്തിന് സമീപമാണ് ഫുട്പാത്തിലെ സ്ലാബുകൾ തകർന്ന് അപകടാവസ്ഥയിലായിരിക്കുന്നത്.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കാൽനടയായി സഞ്ചരിക്കുന്ന മേഖലയാണിത്. തകർന്ന സ്ലാബുകൾ ഡ്രെയിനേജിലേക്ക് വീണ് കാട് മൂടിയ നിലയിലാണ്. ഫുട്പാത്തിൽ കുഴിയില്ലെന്ന് കരുതി കാൽവച്ചാൽ ഡ്രെയിനേജിലേക്ക് വീഴുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞദിവസം ഇവിടെ കാൽനടയാത്രക്കാരൻ അപകടത്തിൽപ്പെട്ടതായും നാട്ടുകാർ പറയുന്നു. രാവിലെയും വൈകുന്നേരവും കുട്ടികളടക്കം നിരവധിപേർ ഫുട്ബോൾ പരിശീലനത്തിനും മറ്റുമായി മാനിക്കുനി സ്റ്റേഡിയത്തിലെത്തുന്നുണ്ട്.
മാനിക്കുനി ഊരിലുള്ളവരും സമീപത്തെ വ്യാപാരികളും ഉൾപ്പെടെ നിരവധിപേർ നിത്യവും ഇതുവഴിയാണ് യാത്ര ചെയ്യുന്നത്. ഡ്രെയിനേജ് അപകടാവസ്ഥയിലായതോടെ പലരും ഫുട്പാത്ത് ഒഴിവാക്കി റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയിലാണ്. തിരക്കേറിയ റോഡിലൂടെ കാൽനടയാത്ര നടത്തേണ്ടിവരുന്നത് അപകടഭീഷണി വർധിപ്പിക്കുന്നതായും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധി മിനിബൈപാസിലെ തിരക്കേറിയ ഭാഗമായതിനാൽ ഫുട്പാത്തിന്റെ തകർന്ന സ്ലാബുകൾ അടിയന്തരമായി മാറ്റി സ്ഥാപിക്കണമെന്നും ഡ്രെയിനേജ് സുരക്ഷിതമാക്കി കാൽനടയാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ആവശ്യമുയരുന്നു.
Tags : District News Nattuvishesham Footpath slabs collapsed