നിതിൻരാജ് കെട്ടിടത്തിൽനിന്ന് ചാടിയതിനെത്തുടർന്ന് വീണു കിടന്ന സ്ഥലം സന്ദർശിച്ച അച്ഛൻ പൊട്ടിക്കരഞ്ഞുകൊണ്ടു കുഴഞ്ഞുവീണപ്പോൾ.
കണ്ണൂർ: "എന്റെ കുഞ്ഞിനെ അവരെല്ലാം ചേർന്നു കൊന്നു, ഇതിനായിരുന്നോ ഞാൻ അവനെ ഇവിടേക്കയച്ചത്, മകന്റെ കൊലയാളികളെ ആരെയും എനിക്കു കാണേണ്ട....' മകൻ നഷ്ടപ്പെട്ട ഒരച്ഛന്റെ വിലാപമാണിത്. നിതിൻ രാജിന്റെ അച്ഛൻ രാജനും നിതിൻ രാജിന്റെ സഹോദരീഭർത്താവ് അശോകനും ഇന്നലെ രാവിലെ മെഡിക്കൽ കോളജിലെത്തിയപ്പോഴായിരുന്നു വൈകാരികമായ രംഗങ്ങൾ.
പ്രിൻസിപ്പലിനെ കാണാനായിരുന്നു ഇരുവരും എത്തിയതെങ്കിലും നിതിൻ രാജ് വീണു കിടന്ന സ്ഥലം കണ്ടപ്പോൾ വികാരാധീനനായ രാജൻ സങ്കടമടക്കാനാകാതെ പൊട്ടിക്കരഞ്ഞു കൊണ്ട് മകൻ വീണു കിടന്ന അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവരാണ് തന്റെ മകനെ കൊന്നതെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞാണ് രാജൻ കുഴഞ്ഞുവീണത്.
പിന്നീട് പ്രിൻസിപ്പൽ ഉൾപ്പെടെ ആരെയും കാണാതെ അവർ മടങ്ങി. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും എല്ലാവരും ചേർന്ന് ഉപദ്രവിച്ച് കൊന്നതാണെന്നും ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു മടക്കം. മെഡിക്കൽ കോളജിൽ നിതിൻ രാജിനെ ചേർക്കാൻ വന്ന ശേഷം രണ്ടാമതായി ഇന്നലെയാണ് മെഡിക്കൽ കോളജിൽ വരുന്നത്.
അധ്യാപികയായ ലത അടക്കമുള്ള അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിനിന്റെ സഹോദരീഭർത്താവ് അശോകൻ ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ചു വരുത്തി വലിയ മാനസിക പീഡനമാണ് ഏൽപ്പിച്ചത്.
ഡോ. റാമും സംഗീതയും ഒരു പോലെ കുറ്റക്കാരാണ്. ലോൺ ആപ്പിന്റെ പേരിൽ നിതിനെ സംഘടിതമായി വ്യക്തിഹത്യ ചെയ്യുകയായിരുന്നു. ജാതി അധിക്ഷേപം ഉൾപ്പടെയുള്ള മറ്റു കാര്യങ്ങളെല്ലാം ഇപ്പോൾ ലോൺ ആപ്പിന്റെ പേരിൽ മറച്ചു വയ്ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അശോകൻ ആരോപിച്ചു.
Tags : I want to see nattuvishesham local news