പ്രതീകാത്മക ചിത്രം
ആലപ്പുഴ: വേമ്പനാട് കായൽ കൈയടക്കി സർവീസ് നടത്തുന്നത് നൂറുക്കണക്കിന് ഹൗസ് ബോട്ടുകൾ. ഇതിൽ നിയമംപാലിക്കാതെ കൂടുതൽ മുറികൾ തീർത്ത് അനധികൃത സർവീസുകൾ ഏറെ. കൊടുങ്ങല്ലൂർ ഓഫീസുകൾ വഴി രജിസ്ട്രേഷൻ നടത്തിയാണ് കൂടുതൽ ബോട്ടുകളും ആലപ്പുഴയിൽ ഓടുന്നത്.
കായലിന് താങ്ങാൻ കഴിയുന്നതിനപ്പുറം ഹൗസ്ബോട്ടുകൾ പ്രവർത്തിക്കുന്നുവെന്നും ഇത് കടുത്ത പരിസ്ഥിതി മലിനീകരണത്തിനും ആവാസ്ഥവ്യവസ്ഥയുടെ തകർച്ചയ്ക്കും ഇടയാക്കുമെന്ന പഠനറിപ്പോർട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2014നുശേഷം ആലപ്പുഴയിലെ തുറമുഖ വകുപ്പ് ഓഫീസിൽനിന്ന് ഹൗസ് ബോട്ട് ലൈസൻസ് കൊടുക്കുന്നത് നിർത്തിവച്ചു.
ഇതിനു പിന്നാലെയാണ് കൊടുങ്ങല്ലൂർ, കൊല്ലം വഴിയുള്ള രജിസ്ട്രേഷൻ നടത്തി ബോട്ടുകൾ ആലപ്പുഴയിൽ ഓടൻ തുടങ്ങിയത്. നിലവിൽ ആയിരത്തിലധികം ഹൗസ്ബോട്ടുകളാണ് വേമ്പനാട് കായലിനെ ആശ്രയിച്ച് സർവീസ് നടത്തുന്നത്. ഇതിനു പുറമേ അന്യപോർട്ടുകളിൽനിന്ന് രജിസ്ട്രേഷൻ നടത്തി 150ലധികം ബോട്ടുകളും ഓടുന്നുണ്ട്. പലതും നിയമങ്ങൾ കാറ്റിൽപറത്തിയാണ് സർവീസ് നടത്തുന്നത്. 10 മുതൽ 14 മുറികളുള്ള വലിയഹൗസ്ബോട്ടുകളാണ് ഏറെയും.
2025 ജനുവരിയിൽ മുൻമുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകാൻ നീക്കം തുടങ്ങിയത്. ഇതിനു പിന്നാലെ മാരിടൈംബോർഡാണ് അന്യപോർട്ടുകളിൽ രജിസ്റ്റർചെയ്ത ബോട്ടുകൾ ആലപ്പുഴയുടെ പരിധിയിൽ സർവീസ് നടത്താൻ അനുമതി നൽകിയത്. ഇതിന് ഒത്താശ ചെയ്ത സി.ഇ.ഒയുടെയും ചെയർമാന്റെയും പോർട്ട് ഓഫീസർമാരുടെയും പ്രവർത്തനങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൗസ്ബോട്ട് ഓണേഴ്സ് കോർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 10ന് ആലപ്പുഴ പോർട്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം നിർവഹിക്കും.
അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം ബോട്ടുകൾക്കെതിരേ പരാതി ഉന്നയിച്ചാൽ നിയമപരമായി പ്രവർത്തിക്കുന്ന ബോട്ടുകളെ തെരഞ്ഞുപിടിച്ച് ഫൈൻ ചുമത്തുന്ന പ്രതികാരനടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം രേഖകൾ ഹാജരാക്കാൻ താമസിച്ചതിന്റെ പേരിൽ 70,000 രൂപയാണ് പിഴ ചുമത്തിയത്. ബന്ധപ്പെട്ട രേഖകൾ ബോട്ടിൽ സൂക്ഷിക്കണമെന്ന കാരണം പറഞ്ഞായിരുന്നു ഇത്. ഫിഷിങ് ബോട്ടുകൾ രൂപമാറ്റം വരുത്തി ഹൗസ്ബോട്ടുകളായി ഓടുന്നുണ്ട്. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് ജി. വേണുഗോപാൽ, സെക്രട്ടറി വി. വിനോദ്, കുഞ്ഞുമോൻ മാത്യു, ജഗേഷ്, കെ. വിജയൻ, ജിസ്മോൻ, സെബാസ്റ്റ്യൻ, ജോണി ആന്റണി, ബാബു എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews houseboats