എടക്കര: ജനവാസ കേന്ദ്രത്തിൽ ഭീതിപരത്തി ഒറ്റയാൻ. കാട്ടാനയെ പേടിച്ച് വയോധികയുമായി പുലർച്ചെ നാലംഗ കുടുംബം ബന്ധുവീട്ടിൽ അഭയം തേടി. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
നാരോക്കാവ് ഒന്നാംപടി അങ്കണവാടിക്ക് സമീപം ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയാണ് ഭീതി പരത്തിയത്. കാട്ടാനയെ പേടിച്ച് കല്ലുവെട്ടി അബ്ബാസ് ആണ് വയോധികയായ മാതാവിനെയും ഭാര്യയെയും മക്കളെയും കൂട്ടി സമീപത്തെ ബന്ധുവീട്ടിലേക്ക് ജീവനും കൊണ്ടോടിയത്.
കരിയംമുരിയം വനത്തിൽനിന്നാണ് നാരോക്കാവ് ഒന്നാംപടി അങ്കണവാടിക്ക് സമീപം കാട്ടാന എത്തിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൂടെയായിരുന്നു കാട്ടാനയുടെ വരവ്.
ശബ്ദം കേട്ട് മുണ്ടംപിലാക്കൽ ആയിഷ ജനൽ വഴി നോക്കിയപ്പോൾ തൊട്ടടുത്ത് നിൽക്കുന്ന കാട്ടാനയെയാണ് കണ്ടത്. ആയിശയുടെ മകൻ ഹസീബിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ മുന്നിലുള്ള പ്ലാവിൽനിന്ന് ചക്ക പറിച്ചെടുത്ത് തിന്നുകയായിരുന്നു ആന. തുടർന്ന് വലിയപറന്പിൽ സെയ്തുട്ടിയുടെ വീട്ടുമുറ്റത്തെത്തിയ ഒറ്റയാൻ പ്ലാവുകളിലെ ചക്ക നശിപ്പിക്കുകയും ചെയ്തു.
തൂക്കുഫെൻസിംഗ് സ്ഥാപിക്കണമെന്ന്
നാരോക്കാവ് ഒന്നാംപടി അങ്കണവാടി മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കാട്ടാനശല്യം രൂക്ഷം. കരിയംമുരിയം വനത്തിൽ നിന്ന് പതിവായി വരുന്ന മോഴ ആനയാണ് ഭീതിക്കിടയാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
നിരന്തരമുള്ള കാട്ടാന ശല്യത്തിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാൻ വനംവകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് തൂക്കുഫെൻസിംഗ് സ്ഥാപിക്കാനുള്ള നടപടികളുണ്ടാകണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.
വ്യാപകമായി കൃഷി നശിപ്പിച്ചു; പുറത്തിറങ്ങാൻ ഭയന്ന് കുടുംബങ്ങൾ
നിലന്പൂർ: പെരുന്പത്തൂർ - ആലോടിയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പെരുന്പത്തൂർ കാനക്കുത്ത് സ്വദേശി മാസില മോഹനന്റെ ആലോടിയിലുള്ള കപ്പ, വാഴ കൃഷികളും അകന്പാടത്തുള്ള താന്നിക്കൽ സ്ക്കറിയുടെ ആതലോടിയിലെ കമുക്, തെങ്ങ് എന്നിവയാണ് കാട്ടാന നശിപ്പിച്ചത്.
കാനകുത്ത് വനമേഖലയിൽനിന്നെത്തിയ ഒറ്റയാനാണ് വലിയ തോതിൽ കൃഷി നശിപ്പിച്ചത്. കുലച്ച 75 ഓളം നേന്ത്രവാഴകളും 100 ഓളം ചെടി കപ്പയുമാണ് മോഹനന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്നത്. ഇവ പൂർണമായും നശിപ്പിച്ചു. പെരുന്പത്തൂർ ആലോടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. വീട്ടുമുറ്റങ്ങളിലേക്ക് ഉൾപ്പെടെ ആന എത്തുന്ന സ്ഥിതിയാണ്.