കൽപ്പറ്റ: സംസ്ഥാനത്ത് എൽഡിഎഫ് ഭരണകാലത്ത് കായിക മേഖലയിൽ 5,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.
അന്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലയുടെ പ്രോത്സാഹനത്തിന് രാജ്യത്ത് ആദ്യമായി പഞ്ചായത്തുകളിൽ സ്പോർട്സ് കൗണ്‍സിലുകൾ രൂപീകരിച്ചത് കേരളമാണ്. പത്ത് വർഷത്തിനിടെ 24 സിന്തറ്റിക് ട്രാക്കുകളാണ് സർക്കാർ നിർമിച്ചത്. നാല് സിന്തറ്റിക് ട്രാക്കുകളുടെ നിർമണം പുരോഗതിയിലാണ്. 32 മുനിസിപ്പൽ സ്റ്റേഡിയങ്ങൾ നിർമിച്ചു.
ആറ് മുനിസിപ്പൽ സ്റ്റേഡിയങ്ങൾ ഉദ്ഘാടനത്തിന് സജ്ജമാകുകയാണ്. ഭിന്നശേഷി വിഭാഗക്കാരെ കായിക മേഖലയിലേക്ക് ഉയർത്തുന്നതിന് ഒറ്റപ്പാലത്ത് സ്റ്റേഡിയം പ്രവൃത്തി പൂർത്തിയാവുകയാണ്. കായിക രംഗത്ത് അർഹരായവർക്ക് ജോലി, ഉപരിപഠന പ്രവേശനം എന്നിവ സാധ്യമാക്കിയിട്ടുണ്ട്.
ഇൻഡോർ സ്റ്റേഡിയം അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനും 2030ൽ നടക്കുന്ന കോമണ്‍വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നവർക്ക് വിദഗ്ധ പരിശീലനം ജില്ലയിൽ നൽകുന്നതിനും സഹായകമാണ്. മികച്ച കായിക താരങ്ങളും അനുകൂല കാലാവസ്ഥയുമുള്ള ജില്ലയാണ് വയനാട്.
ദേശീയ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മിന്നു മണി, സജ്ന സജീവൻ എന്നിവർ ജില്ലയുടെ അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ 23 പഞ്ചായത്തുകൾക്ക് കായിക വകുപ്പ് അനുവദിച്ച സ്പോർട്സ് കിറ്റ് മന്ത്രി കൈമാറി. ടി. സിദ്ദിഖ് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ പി. വിശ്വനാഥൻ, വൈസ് ചെയർപേഴ്സണ്‍ എസ്. സൗമ്യ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം എം. മധു, മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ, നഗരസഭാ കൗണ്‍സിലർ കെ.കെ. കുഞ്ഞമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
Tags : nattu vishesham Infrastructure development implemented