റാന്നി: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ള പഴവങ്ങാടി പഞ്ചായത്തിൽ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ അടുത്ത വേനലിനു മുന്പായി പൂർത്തീകരിക്കണമെന്ന് പഴവങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നും പ്രധാന പ്രവൃത്തികൾപോലും പൂർത്തിയായിട്ടില്ലെന്നും അടുത്ത വേനൽ കാലത്തിനു മുമ്പ് പ്രവൃത്തികൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.
ജൽജീവൻ മിഷന്റെ നിലവിലെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി എത്തിയ ജൽജീവൻ മിഷൻ സെൻട്രൽ എക്സ്പേർട്ട് സുമന്ത ചക്രവർത്തിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
വിവിധ വാർഡുകളിൽ പൈപ്പ് ഇടാനായി റോഡുകൾ വെട്ടിപ്പൊളിച്ചുവെങ്കിലും അതു പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അംഗങ്ങൾ പരാതിപ്പെട്ടു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി. നായർ, സ്ഥിരം സമിതി അധ്യക്ഷ മേരി ജോൺ അംഗങ്ങളായ പ്രിയ ഷാജി, സൂസമ്മ ജോൺസൻ, എം.റ്റി. സതീഷ്, ആതിര എസ്. നായർ, ബിനിറ്റ് മാത്യു, അനി സുരേഷ്, അന്നമ്മ തോമസ്, മോനായി പുന്നൂസ് പഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ ഏബ്രഹാം വർഗീസ്, അസിസ്റ്റന്റ് എൻജിനിയർ രമേശ് ശങ്കർ എന്നിവർ പ്രസംഗിച്ചു.