ബിഷപ് മാര്‍ ജോസ് പുളിക്കല്‍
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ അതിരിടുന്ന കാഞ്ഞിരപ്പള്ളി രൂപതയില്‍ ഒരു വര്‍ഷം നീളുന്ന സുവര്‍ണജൂബിലി ആഘോഷത്തിനു തുടക്കമായി. ചങ്ങനാശേരി അതിരൂപത വിഭജിച്ച് 1977ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതയില്‍ 13 ഫൊറോനകളിലായി 149 ഇടവകകളുണ്ട്. ജൂബിലി വേളയില്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ദീപികയോട് സംസാരിക്കുന്നു.
50 വര്‍ഷത്തിന്റെ നിറവിലെത്തുമ്പോള്‍
ദൈവകൃപയാല്‍ ആത്മീയവും ഭൗതികവുമായ വലിയ വളര്‍ച്ചയും കെട്ടുറപ്പും ഇക്കാലത്ത് കാഞ്ഞിരപ്പള്ളി രൂപതയ്ക്കുണ്ടായി. അവിടത്തെ അനന്തമായ പരിപാലനത്തിനു നന്ദി പറയുകയാണ് ജൂബിലി വേളയില്‍. ആത്മീയതലത്തില്‍ ഓരോ വിശ്വാസിയിലും കുടുംബത്തിലും ഇടവകയിലുമുണ്ടായ വലിയ മുന്നേറ്റംപോലെ ഭൗതികതലത്തിലും വലിയ ദൈവിക ഇടപെടലുകളുണ്ടായി.
രൂപതയുടെ സാമൂഹിക സേവന സംരംഭങ്ങളായ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയും മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയും നിസ്തുലമായ സേവനങ്ങളാണ് നല്‍കിവരുന്നത്. അനേകായിരം കുടുംബങ്ങള്‍ക്ക് ഈ രണ്ടു സ്ഥാപനങ്ങളും കരുതലായി മാറി. ഒട്ടേറെ തൊഴിവസരങ്ങളും നല്കുന്നു. കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിനും ജൈവകൃഷി പ്രചാരണത്തിനും ഈ സംരംഭങ്ങള്‍ ചാലകശക്തിയാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് എന്നു പറയാവുന്നവിധം കാഞ്ഞിരപ്പള്ളി രൂപത ഉന്നത സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി.
അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജും കുട്ടിക്കാനം മരിയന്‍ കോളജും സെന്റ് ഡൊമിനിക്സ് കോളജും സെന്റ് ഡൊമിനിക്സ് ലോ കോളജും പതിനായിരക്കണക്കിന് വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് തൊഴില്‍ നല്കി. മറ്റു രാജ്യങ്ങളില്‍നിന്നുവരെ വിദ്യാര്‍ഥികള്‍ ഇവിടെ പഠിതാക്കളാണ്. ഇത്രയേറെ ഹോസ്റ്റല്‍ സംവിധാനമുള്ള സ്ഥാപനങ്ങളും വിരളമാണ്.
വിദ്യാര്‍ഥികളുടെ ബൗദ്ധിക, ആത്മീയ, വ്യക്തിത്വരൂപീകരണമാണ് ലക്ഷ്യമിടുന്നത്. ദേശീയതയിലും മാനുഷിക മൂല്യങ്ങളിലും അധിഷ്ഠിതമായ സമഗ്രപരിശീലനമാണ് രൂപതയുടെ എയ്ഡഡ്, അണ് എയ്ഡഡ് കോളജുകളിലും സ്കൂളുകളിലും ഇതര സ്ഥാപനങ്ങളിലും നല്‍കുന്നത്. ഒരു സ്കൂള്‍ തുറക്കുമ്പോള്‍ ഒരു ജയില്‍ അടയ്ക്കപ്പെടുന്നു എന്ന തിരിച്ചറിവിലാണ് രൂപത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്.
എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ പ്രാധാന്യം
അടുത്ത പത്തു വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള ചിന്തകളും ആസൂത്രണങ്ങളുമാണ് നാലു ദിവസത്തെ എപ്പാര്‍ക്കിയല്‍ അസംബ്ലിയിലുണ്ടാവുക. അസംബ്ലി രൂപതയുടെ ഒരു പരിച്ഛേദമാണെന്നു പറയാം. വരുകാല മാറ്റങ്ങളെ മുന്നില്‍ക്കണ്ട് ആത്മീയവും ഭൗതികവുമായ തലങ്ങളില്‍ ആധ്യാത്മിക, സാമൂഹിക വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ കൈക്കൊള്ളുക. സഭയുടെയും ആരാധനാക്രമത്തിന്റെയും കൂദാശകളുടെയും പാരമ്പര്യം മുറുകെപ്പിടിച്ചാണ് രൂപത മുന്നോട്ടുപോകുന്നത്. ആരാധനാക്രമത്തിലും മതബോധനത്തിലും പ്രഥമ ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവ് നല്കിയ അടിത്തറയും ദര്‍ശനവും രൂപതയ്ക്ക് കരുത്തുപകരുന്നു. പിന്നീടു ശുശ്രൂഷ ചെയ്ത മാര്‍ മാത്യു വട്ടക്കുഴി പിതാവും മാര്‍ മാത്യു അറയ്ക്കല്‍ പിതാവും ശ്രദ്ധേയമായ സംഭാവനകള്‍ നല്കി. അറയ്ക്കല്‍ പിതാവിന്റെ കാലത്തുണ്ടായ സമഗ്രപുരോഗതി രൂപതയ്ക്ക് കരുത്തും കരുതലുമാണ്.
കാരുണ്യശുശ്രൂഷകള്
കാരുണ്യത്തിന്റെ കരുതലുള്ള മുഖമാണ് രൂപതയുടേത്. രൂപതയുടെയും സന്യാസസഭകളുടെയും ചുമതലയില്‍ 64 സ്ഥാപനങ്ങളിലായി 2700 അഗതികള്‍ക്കും അനാഥര്ക്കുമാണ് സംരക്ഷണം നല്‍കുന്നത്. കൂടാതെ ആത്മീയ സംഘടനകള്‍ അനേകായിരങ്ങള്‍ക്ക് വിവിധ തലങ്ങളില്‍ സഹായം എത്തിക്കുന്നു. സുവര്‍ണജൂബിലി വര്‍ഷത്തില്‍ അഗതിസംരക്ഷണം, ഭവനനിര്‍മാണം, ചികിത്സ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. രൂപതയുടെ കീഴിലുള്ള മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പരമാവധി കുറഞ്ഞ ചെലവില്‍ ഉന്നത ചികിത്സ നല്കുന്നു. പ്രത്യേക ഫണ്ട് സ്വരൂപിച്ച് ആര്‍ദ്രം എന്ന പേരില്‍ രോഗികള്‍ക്ക് ഇവിടെ സൗജന്യമായി ഡയാലിസിസ് നല്കുന്നു. പ്രളയം ഉള്‍പ്പെടെ പ്രകൃതിദുരന്തങ്ങളുണ്ടായപ്പോള്‍ രൂപത വന്‍ തുകയുടെ സഹായങ്ങള്‍ ചെയ്തു. പാവങ്ങളുടെ സംരക്ഷണം രൂപതയുടെ പ്രഥമ പരിഗണനയാണ്.
പരിമിതികള്‍, വെല്ലുവിളികള്‍
മലയോര രൂപതയെന്ന നിലയില്‍ വന്യമൃഗശല്യം, പരിസ്ഥിതിലോല പ്രശ്നം, പട്ടയം തുടങ്ങി ഒട്ടേറെ വെല്ലുവിളികളാണുള്ളത്. ഇതിന് പരിഹാരം തേടാന്‍ ആവുന്ന രീതിയില്‍ ശ്രമങ്ങള്‍ നടത്തുന്നു. കാര്‍ഷിക വിലത്തകര്‍ച്ചയും കര്‍ഷകരുടെ സാമ്പത്തിക പ്രതിസന്ധിയും ആശങ്കയുളവാക്കുന്നതാണ്. കര്‍ഷകരില്‍നിന്ന് ന്യായവിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങി മൂല്യവര്‍ധിതമാക്കി വിപണിയില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആസന്ന ഭാവിയില്‍ കര്‍ഷകര്‍ക്ക് കരുത്തും കരുതലും ഒരുക്കാന്‍ വിപുലമായ പദ്ധതികള്‍ ഉണ്ടാവണം. ഇന്‍ഫാം ഇക്കാര്യത്തില്‍ വലിയ ചുവടുവയ്പ് നടത്തിയിട്ടുണ്ട്.
യുവജന കുടിയേറ്റത്തില്‍ ആശങ്ക
കാലത്തിന്റെ കുത്തൊഴുക്കില്‍ ആര്‍ക്കും തടയാന്‍ പറ്റാത്തവിധം കുടിയേറ്റമുണ്ട്. എന്നാല്‍ വലിയ തുക മുടക്കി പഠനത്തിനും ജോലിക്കും പോകുന്ന കുറേ കുട്ടികള്‍ കേരളത്തിനു പുറത്തും വിദേശത്തും കെണിയിലും ചതിയിലും പെടുന്നുണ്ട്. യുവതലമുറയുടെ അതിവേഗ കുടിയേറ്റം വിശ്വാസികളുടെ എണ്ണത്തില്‍ കുറവു വരുത്തുന്നതില്‍ ആശങ്കയുണ്ട്. വിദേശത്തേക്കു പോകുന്ന യുവതീയുവാക്കളെ വിശ്വാസത്തിലും ആത്മീയതയിലും ഭാവി സുരക്ഷിതമാക്കാന്‍ പ്രവാസി അപ്പൊസ്തലേറ്റ് ആവുംവിധം ശ്രമിക്കുന്നു. യുവതീയുവാക്കള്‍ നമ്മുടെ നാട്ടില്‍തന്നെ മികച്ച സംരംഭകരായി നാടിനും വീടിനും കരുത്ത് പകരുന്നവരാകണം എന്നതാണ് എന്റെ കാഴ്ചപ്പാട്.
ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അനുകൂല സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടത്. ഉന്നത സാധ്യതകളുള്ള യുവ മാനവശേഷിയെ നമ്മുടെ രാജ്യത്തിന് കരുതലായും മൂലധനമായും മാറ്റാന്‍ സര്‍ക്കാരിനു കടമയുണ്ട്. മക്കള്‍ വിദേശത്തും മാതാപിതാക്കള്‍ ആരോരുമില്ലാതെ വീട്ടിലും കഴിയുന്ന സ്ഥിതി വലിയ ആശങ്കയുളവാക്കുന്നതാണ്.
അണുകുടുംബങ്ങള്‍
കുടുംബങ്ങളിൽ മക്കളുടെ എണ്ണം കുറയുന്നതിന്റെ പ്രത്യാഘാതം പലതാണ്. വാര്‍ധക്യത്തില്‍ അവരെ സംരക്ഷിക്കാന്‍ മക്കള്‍ വീട്ടില്‍ കാണില്ല. ദൈവവിളി കുറയുന്നത് സഭയുടെ ഭദ്രതയ്ക്കും വളര്‍ച്ചയ്ക്കും വെല്ലുവിളി ഉയര്‍ത്തും. നാലോ അതില്‍ കൂടുതലോ മക്കളുള്ള പുതിയ തലമുറയിലെ കുടുംബങ്ങള്‍ക്ക് ആവുംവിധം കരുതല്‍ നല്കാന് രൂപത ശ്രമിക്കുന്നു. കുഞ്ഞുങ്ങളുടെ മാമോദീസ രൂപതാധ്യക്ഷന്‍ നടത്തുക മാത്രമല്ല അവരുടെ വിദ്യാഭ്യാസം, ഭാവിസുരക്ഷ എന്നിവയിലും ശ്രദ്ധവയ്ക്കുന്നു.
Tags : Kanjirapally nattuvishesham local news