യുഡിഎഫ് സ്ഥാനാര്‍ഥി വിനു ജോബ് തൃക്കൊടിത്താനം ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരോട് വോട്ട് അഭ്യര്‍ഥിക്കുന്നു.
ചങ്ങനാശേരി: രാജപാരമ്പര്യങ്ങളുടെയും മതമൈത്രിയുടെയും തറവാടെന്നു വിശേഷിപ്പിക്കുന്ന അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിയില്‍ തെരഞ്ഞെടുപ്പിനു വീറും വാശിയുമേറി. കേരള കോണ്‍ഗ്രസുകള്‍ നേരിട്ടു പോരാട്ടം നടത്തുന്ന മണ്ഡലമെന്ന സവിശേഷതയുള്ള ചങ്ങനാശേരിയില്‍ എന്‍ഡിഎ ശക്തമായ പ്രചാരണവുമായി രംഗത്തുണ്ട്. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫും തിരിച്ചുപിടിക്കാന്‍ യുഡിഎഫും മാറാത്തതിനെ മാറ്റുമെന്ന മുദ്രാവാക്യവുമായി എന്‍ഡിഎയും പ്രചാരണം കൊഴുപ്പിക്കുകയാണ്.
1980 ജനുവരി മുതല്‍ 2016വരെ നടന്ന ഒമ്പതു തെരഞ്ഞെടുപ്പുകളില്‍ പരാജയം അറിയാതെ ചങ്ങനാശേരിയെ നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത് കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ്. തോമസായിരുന്നു. സി.എഫ്. തോമസിന്റെ കാലശേഷമാണു ചങ്ങനാശേരിയുടെ രാഷ്ട്രീയചരിത്രം ഇടത്തേക്കു മാറിയത്. 2021ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസുകള്‍ തമ്മില്‍ നടന്ന പോരാട്ടത്തിലാണു കേരളകോണ്‍ഗ്രസ് -എമ്മിലെ ജോബ് മൈക്കിള്‍ അട്ടിമറി വിജയത്തിലൂടെ ചങ്ങനാശേരിയുടെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്. കേരള കോണ്‍ഗ്രസിലെ വി.ജെ. ലാലിയെയാണ് അന്നു പരാജയപ്പെടുത്തിയത്. ആകെ പോള്‍ചെയ്ത 1,19,282 വോട്ടുകളില്‍ 6039 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജോബ് മൈക്കിളിന്റെ വിജയം.
ജോബ് മൈക്കിളിന്റെ വിജയത്തോടെ ചങ്ങനാശേരിയിലെ യുഡിഎഫ് കോട്ട പൊളിച്ചതിന്റെ ആവേശത്തിലായിരുന്നു എല്‍ഡിഎഫ്. ചങ്ങനാശേരി നഗരസഭയും മാടപ്പള്ളി, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്തുകളും ചേര്‍ന്നതാണു ചങ്ങനാശേരി നിയോജകമണ്ഡലം. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പായിപ്പാടും കുറിച്ചിയുമൊഴികെയുള്ള തദ്ദേശഭരണം യുഡിഎഫിന്റെ കൈകളിലാണ്.
യുഡിഎഫിന്റെ തട്ടകമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ചങ്ങനാശേരിയില്‍ ഇപ്പോള്‍ വീണ്ടും കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടലാണ് അരങ്ങേറുന്നത്. കടുത്ത പോരാട്ടത്തിലൂടെ തൃക്കൊടിത്താനം ജില്ലാ ഡിവിഷന് തിരിച്ചുപിടിച്ചു താരമായിമാറിയ വിനു ജോബ് യുഡിഎഫിന്റെയും കഴിഞ്ഞ അഞ്ചുവര്‍ഷം ജനപ്രതിനിധിയായി തിളങ്ങി ജോബ് മൈക്കിള്‍ എല്‍ഡിഎഫിന്റെയും സ്ഥാനാര്‍ഥിയാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ബി. രാധാകൃഷ്ണമേനോമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
ചങ്ങനാശേരി അതിരൂപത ആസ്ഥാനവും പെരുന്ന എന്‍എസ്എസ് ആസ്ഥാനവും ഏറെ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രങ്ങളാണ്. മാടപ്പള്ളിയില്‍ നിന്നുയര്‍ന്ന സില്‍വര്‍ലൈന്‍ വിരുദ്ധ ചെറുത്തുനില്പും 1430 ദിവസം നീണ്ട സമരവും ഭിന്നശേഷി സംവരണ അധ്യാപക നിയമനതടസത്തിനെതിരേയുള്ള പോരാട്ടവും അപ്പര്‍കുട്ടനാട്ടിലെ നെല്ലു സംഭരണ വീഴ്ചയ്ക്കെതിരേയുള്ള ശബ്ദവും മണ്ഡലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളാണ്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലും പഞ്ചായത്തുകളിലും യുഡിഎഫിനു ലഭിച്ച വിജയവും ശബരിമല സ്വര്ണപ്പാളിക്കേസും എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയുള്ള ഭരണവിരുദ്ധവികാരവും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ദീര്‍ഘ കാലത്തെ രാഷ്ട്രീയ പരിജ്ഞാനവും പത്തുവര്‍ഷം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്, അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിൽ ലഭിച്ച അനുഭവ സമ്പത്തും അംഗീകാരവും കൈമുതലാക്കിയാണ് വിനു ജോബ് വോട്ട് അഭ്യര്‍ഥിക്കുന്നത്.
വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ ചങ്ങനാശേരിയുടെ പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയെന്ന നിലയിലും കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നിയോജകമണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും അക്കമിട്ടുനിരത്തിയാണ് ജോബ് മൈക്കിള്‍ വോട്ട് അഭ്യര്‍ഥിക്കുന്നത്.
നിയമസഭയിലും പാര്‍ലമെന്റിലും മത്സരിച്ചിട്ടുള്ള ബി. രാധാകൃഷ്ണമേനോന് ചങ്ങനാശേരിക്കു സുപരിചിതനാണ്. കൊച്ചിന് ഷിപ്പ്യാര്ഡ് ഡയറക്ടര്‍ എന്ന നിലയില്‍ വിവിധ മേഖലകളില്‍ ലക്ഷക്കണക്കിനു രൂപ വിനിയോഗിക്കാന്‍ കഴിഞ്ഞതും കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ വികസന പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിക്കുന്നത്.