കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യ മേഖലയെ താരതമ്യം ചെയ്യുന്നത് ഇതര സംസ്ഥാനങ്ങളുമായല്ല ലോകത്തിലെ വികസിത രാജ്യങ്ങളുമായാണെന്ന് റവന്യു മന്ത്രി എ. പി. അനിൽ കുമാർ പറഞ്ഞു.കേരള മെഡിക്കൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ചിന്താവളപ്പ് മെജസ്റ്റിക് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് സർക്കാരിന് ഒപ്പം സ്വകാര്യ മേഖലയും വലിയ സംഭാവനകളാണ് നൽകുന്നത്.
ഇതൊക്കെയാണ് കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് കാരണമാകുന്നത്. മിഷണറിമാരുടെ കാലത്ത് തന്നെ ആരോഗ്യ രംഗത്ത് പുരോഗതി ഉണ്ടായിട്ടുണ്ട്. 1957 മുതൽ മാറി മാറി വന്ന സർക്കാരുകൾ ആരോഗ്യ മേഖലയ്ക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചിട്ടുണ്ട്. അത് നിലനിർത്തി കൊണ്ടുപോകാൻ ആരോഗ്യ മേഖലയിലെ ഓരോ സംഘടനകൾക്കും അതിന്റേതായ പങ്ക് വഹിക്കാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎംഡിഎ സംസ്ഥാന പ്രസിഡന്റ് കെ.വി.എം. ഫിറോസ് അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി മുഖ്യാതിഥിയായി. മെഡിക്കൽ എക്സ്പോ ഫൈസൽ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. സുവനീർ പ്രകാശനം കെ. ജയന്ത് എംഎൽഎ, കെഎംഡിഎ വൈസ് പ്രസിഡന്റ് ഷാജൻ ആന്റണിയ്ക്ക് നൽകി പ്രകാശനം ചെയ്തു.
പ്രതിനിധി സമ്മേളനം വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്തു. വ്യാപാരി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. ഇന്ന് രാവിലെ ഒമ്പതിന് 25 വർഷം പൂർത്തിയാക്കിയ സംഘടനയിലെ അംഗങ്ങളെ ആദരിക്കും. മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ ഉദ്ഘാടനം ചെയ്യും.
Tags : nattu vishesham Kerala's health sector compared