കുടല്‍മാണിക്യം ക്ഷേത്രത്തിൽ വെടിപ്പുരയ്ക്കുസമീപം വെടിമരുന്ന് സൂക്ഷിക്കാന്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടം.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രമതില്‍ക്കെട്ടിനകത്തെ നിര്‍മാണങ്ങള്‍ക്കെതിരേ തന്ത്രിമാരും ക്ഷേത്രാചാര വിശ്വാസസംരക്ഷണ സമിതിയും രംഗത്ത്. നിര്‍മാണങ്ങള്‍ കൂടിയാലോചിക്കാതെയാണ് നടത്തുന്നതെന്നാണ് ഇവർ പറയുന്നത്.
ക്ഷേത്രത്തിന്റെ തെക്കേനടപ്പുരവാതില് വീതികൂട്ടി നിര്‍മിച്ചതിനും വെടിക്കെട്ടുപുരയോടുചേര്ന്ന് മറ്റൊരു കെട്ടിടം നിര്‍മിക്കുന്നതും തങ്ങളുടെ അനുമതിയോടെയല്ലെന്ന് തന്ത്രിമാര്‍ പറഞ്ഞു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് എന്തു നിര്‍മാണം നടത്തുന്നതിനും തന്ത്രിമാരുടെ അനുമതി ആവശ്യമാണ്. കിഴക്കേ നടപ്പുരയുടെ വീതിയെക്കാളും കുറവു മാത്രമേ പടിഞ്ഞാറേ നടപ്പുര പാടുള്ളൂ. അതിനെക്കാളും കുറവേ തെക്കേനടപ്പുര പാടുള്ളൂ.
ഇത് പരിഗണിക്കാതെയാണ് വീതികൂട്ടിയിരിക്കുന്നത്. അതിനാല്‍ തച്ചുശാസ്ത്രം നോക്കാതെ വെറുതെ കണക്കുനോക്കി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് നടത്തുന്ന നിര്‍മാണവും തെക്കേനടപ്പുരവഴി വീതികൂട്ടലും ഉചിതമല്ലെന്നും തന്ത്രിമാര്‍ പറയുന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതിനായി പുതിയതായി നിര്‍മിച്ച കെട്ടിടം ഉടന്‍ പൊളിച്ചുനിക്കേണ്ടതാണ്.
എന്നാല്‍ ആളുകളുടെ സുരക്ഷ പരിഗണിച്ച് വീതികൂട്ടി നിര്‍മിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തെക്കേവാതില്‍ വീതികൂട്ടി നിര്‍മിച്ചതെന്നും വെടിപ്പുരയും വെടിമരുന്ന് സൂക്ഷിക്കുന്നതിനും വ്യത്യസ്ത സ്ഥലങ്ങള്‍ വേണമെന്ന ഫയര്‍ ആന്‍ഡ് എക്സ്പ്ലോസീവ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് വെടിമരുന്നു സൂക്ഷിക്കാന്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതെന്നും ദേവസ്വം അറിയിച്ചു.
ഇല്ലെങ്കില്‍ ലൈസന്‍സ് നല്‍കില്ലെന്ന നിലപാടിലാണ് എക്സ്പ്ലോസീവ് വിഭാഗം. മാത്രമല്ല, തച്ചുശാസ്ത്ര വിദഗ്ധന്‍ പഴങ്ങാപ്പറമ്പില്‍ ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് വെടിമരുന്നുസൂക്ഷിക്കാന് കെട്ടിടംനിര്‍മിക്കുന്നതിന് കണക്കുനല്കിയതെന്നും രണ്ടു നിര്‍മാണങ്ങള്‍ക്കും തന്ത്രി പടിഞ്ഞാറേ തരണനെല്ലൂര്‍ അനിപ്രകാശ് നമ്പൂതിരി അനുമതി നല്‍കിയിട്ടുണ്ടെന്നും ദേവസ്വം വ്യക്തമാക്കി.