തൃശൂർ ടൗണ്‍ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ മായന്നൂർ മേന്പത്തുവീട്ടിൽ ജാനകി അമ്മയ്ക്ക് റവന്യൂമന്ത്രി അനിൽകുമാർ പട്ടയം കൈമാറുന്നു. ജില്ലാ കളക്ടർ ശിഖ സുരേന
തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലെ ഏറ്റവും സുപ്രധാനമായ ഘടകമാണ് പട്ടയവിതരണമെന്ന് മന്ത്രി എ.പി. അനിൽകുമാർ.
നൂറുദിനംകൊണ്ട് 5,000 പട്ടയങ്ങൾ വിതരണം ചെയ്യാനായിരുന്നു പ്രാഥമികമായി ലക്ഷ്യമിട്ടിരുന്നതെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പാലക്കാട് നടക്കാനിരിക്കുന്ന സംസ്ഥാനതല പട്ടയമേളയോടെ പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യാൻ സാധിക്കുമെന്നു മന്ത്രി പറഞ്ഞു. 25,000 ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനായിരുന്നു വകുപ്പിന്റെ തീരുമാനം. ഇതിനകം തന്നെ 30,000ത്തിലധികം എണ്ണത്തിൽ നടപടി പൂർത്തിയായിട്ടുണ്ട്. ഇത് 50,000 ആയി ഉയർത്താനാണ് വകുപ്പ് ഇപ്പോൾ ലക്ഷ്യമിടുന്നത്. തൃശൂർ ജില്ലയിൽ മാത്രം 6,000 ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കനായി.
സ്വന്തമായി ഭൂമിയില്ലാത്തവർക്കും വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് ആവശ്യമായ രേഖകളില്ലാത്തവർക്കും ഭൂമിയും ഭൂമിക്ക് അവകാശരേഖയും ലഭ്യമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വനഭൂമി, തീരദേശം, മലയോരമേഖലകൾ ഉൾപ്പെടുന്നതിനാൽ കേരളത്തിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാണ്.
പിന്നാക്കവിഭാഗങ്ങൾക്കും അർഹരായവർക്കും ഭൂമി ലഭ്യമാക്കുക എന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. മത്സ്യത്തൊഴിലാളികൾ, ആദിവാസികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് അർഹമായ ഭൂമി അനുവദിക്കുന്നതിനാണ് വരുംവർഷങ്ങളിൽ മുൻഗണന നൽകുന്നതെന്നും ടൗണ്‍ഹാളിൽ നടന്ന തൃശൂർ ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ് തുകൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.
രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ കെ. രാജൻ, എ.സി മൊയ്തീൻ, കെ.കെ. രാമച്ദ്രൻ, കെ.കെ. വൽസരാജ്, അഡ്വ. തോമസ് ഉണ്ണിയാടൻ, സേവ്യർ ചിറ്റിലപ്പിള്ളി, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപറേഷൻ കൗണ്‍സിലർ ജോയ് ബാസ്റ്റിൻ ചാക്കോള, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സബ് കളക്ടർ എഹ്തെദ മുഫസിർ, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി തുടങ്ങിയവർ പങ്കെടുത്തു.
ആദ്യപട്ടയം ഏറ്റുവാങ്ങി ശാരദയും മകനും
തൃശൂർ ജില്ലാതല പട്ടയമേളയിൽ വിവിധ ഇനങ്ങളിലായി ആകെ 1,175 പട്ടയങ്ങളാണു വിതരണം ചെയ്തത്. ലാൻഡ് ട്രൈബ്യൂണൽ വിഭാഗത്തിൽ 1,021 പട്ടയങ്ങളും വനഭൂമി ഇനത്തിൽ 105 പട്ടയങ്ങളും 38 മിച്ചഭൂമി പട്ടയങ്ങളും 11 ഇനാം പട്ടയങ്ങളും ഇതിൽ ഉൾപ്പെടുന്നു.
മണലൂർ വില്ലേജിൽ കാണാട്ട് കൊച്ചുകുട്ടന്റെ ഭാര്യ ശാരദയും മകൻ ദിലീപ് കുമാറും 48 വർഷമായി താമസിക്കുന്ന ഭൂമിയുടെ പട്ടയം മന്ത്രി എ.പി. അനിൽകുമാറിൽനിന്ന് ഏറ്റുവാങ്ങി. തുടർന്ന്, മണലൂർ വില്ലേജിലെ സർവേ നന്പർ 141/16ൽ ഉൾപ്പെട്ട ഭൂമിയിൽ താമസിച്ചുവരുന്ന രമേശിനും ഭാര്യ സരിതയ്ക്കും കാലങ്ങളായി താമസിച്ചുവരുന്ന ഭൂമിക്ക് അവകാശരേഖയെന്ന സ്വപ്നം കൈമാറി. മരത്തംകോട് കിടങ്ങൂർ കോലാടിപ്പണിയിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ ഭാര്യയും തൊഴിലുറപ്പ് തൊഴിലാളിയുമായ സീതയ്ക്ക് 50 വർഷത്തിലേറെയായി താമസിക്കുന്ന ഭൂമിക്കും അവകാശരേഖ ലഭിച്ചു.
Tags : NattuVishesham DistricteNews