ട്രെയിനുകളുടെ എൻജിൻ നിർത്തേണ്ടസ്ഥലം പുതുതായി മാർക്ക് ചെയ്തപ്പോൾ.
തൃശൂർ: തൃശൂരിൽനിന്ന് എറണാകുളത്തേക്ക് രാവിലെ ഏറ്റവുമധികംപേർ ആശ്രയിക്കുന്ന ഗുരുവായൂർ - എറണാകുളം പാസഞ്ചർ സമയക്രമം പാലിക്കുമെന്നു റെയിൽവേ. രാവിലെ 7.15 വരെ ഒല്ലൂരിനും പുതുക്കാടിനുമിടയിൽ പാത നവീകരണം നടക്കുന്നതിനാലാണു ചില ദിവസങ്ങളിൽ പാസഞ്ചർ വൈകുന്നതെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണി തീരുന്നതോടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും റെയിൽവേ അറിയിച്ചു.
പാസഞ്ചറിന്റെ ഒരു റേക്ക് കേടായതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്ക് അയച്ചതിനാലാണു ചില ദിവസങ്ങളിൽ കോച്ചുകൾ കുറഞ്ഞത്. ഇത് ഉടൻ പുനഃസ്ഥാപിക്കും. തൃശൂരിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വന്ദേഭാരത്, പാസഞ്ചർ, മെമു വണ്ടികളുടെ എൻജിൻ നിർത്താനുള്ള സ്ഥലം അടയാളപ്പെടുത്തി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ആറാമത്തെ കോച്ചിന്റെ സ്ഥാനത്താണു സ്ഥിരമായി നിർത്തുക. ഇതേക്കുറിച്ചുള്ള അറിയിപ്പ് എല്ലാ ലോക്കോ പൈലറ്റുമാർക്കും നൽകിയെന്നു തൃശൂർ സ്റ്റേഷൻ മാനേജർ ഫിലോപ്പോസ് പറഞ്ഞു.
എറണാകുളം ജില്ലയിലേക്കു പഠനത്തിനും തൊഴിലിനുമായി നൂറുകണക്കിനുപേരാണു പാസഞ്ചറിനെ ആശ്രയിക്കുന്നത്. ചില ദിവസങ്ങളിൽ മുക്കാൽ മണിക്കൂറോളം വൈകിയാണ് ഓടിയത്. 18 കോച്ചുകൾ ഇടയ്ക്കു 15-16 എണ്ണത്തിലേക്കു ചുരുങ്ങും. ഇതു തിരക്കും ക്രമാതീതമായി വർധിപ്പിച്ചു. ട്രെയിനുകൾ പ്ലാറ്റ്ഫോമിൽ കൃത്യമായ സ്ഥലത്തു നിർത്താത്തതും ബുദ്ധിമുട്ടുണ്ടാക്കി. ഇതടക്കം ചൂണ്ടിക്കാട്ടി ദീപിക കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു.
Tags : NattuVishesham DistricteNews