കോട്ടയം: മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് ചെവി കൊടുക്കാതെ മാണി സി. കാപ്പന് പാലാ ഗോദയില്‍ ആറാമൂഴത്തിന് കച്ചമുറുക്കി ഇറങ്ങിക്കഴിഞ്ഞു.
യുഡിഎഫിലെ ഒറ്റയാനായതിനാല്‍ മുന്നണിയുടെ പച്ചക്കൊടിക്കു കാത്തുനില്‍ക്കേണ്ടതില്ലെന്നാണ് കാപ്പന്റെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ജയിച്ചവരെയും പരാജയപ്പെട്ടവരെയും വിളിച്ചുകൂട്ടിയുള്ള കണ്‍വന്‍ഷനോടെയാണ് കാപ്പന്റെ അനൗദ്യോഗിക പ്രചാരണ തുടക്കം.
എലിക്കുളം, മൂന്നിലവ്, രാമപുരം, മുത്തോലി പഞ്ചായത്തുകളിലെയും പാലാ നഗരസഭയിലെയും കണ്വന്ഷന് പൂര്‍ത്തിയായി. ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, തലനാട്, തലപ്പുലം പഞ്ചായത്തുകളിലെ കണ്വന്ഷന് ഈ മാസം പൂര്‍ത്തിയാകും. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫില്‍ വന്നാലും ഇല്ലെങ്കിലും താന്‍ പാലായില്‍ മത്സരരംഗത്തുണ്ടാകുമെന്ന് മാണി സി. കാപ്പന് വ്യക്തമാക്കിയിരുന്നു. ജോസിന്റെ മുന്നണിമാറ്റ സൂചന വന്നപ്പോള്‍ കാപ്പന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് മാണി വിഭാഗത്തെ യുഡിഎഫിലെത്തിക്കാന്‍ തന്നെ ആരും ചുമതലപ്പെടുത്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയാണ് പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അവസാന മൂന്നു തെരഞ്ഞെടുപ്പിലും എന്‍സിപി സ്ഥാനാര്‍ഥിയായി മാണി സി. കാപ്പനായിരുന്നു കെ.എം. മാണിയുടെ എതിരാളി. 2016ല്‍ കെ.എം. മാണിയുടെ ഭൂരിപക്ഷം 4,703 വോട്ടുകളിലേക്ക് കാപ്പന് കുറച്ചു. അന്ന് ബിജെപിയിലെ എന്‍. ഹരി 24,821 വോട്ടുകള്‍ പിടിച്ചു.
കെ.എം. മാണിയുടെ വിയോഗശേഷം 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് മാണി സി. കാപ്പന് പാലായില്‍ ആദ്യവിജയം നേടിയത്. മാണി വിഭാഗത്തിലെ ജോസ് ടോം പുലിക്കുന്നേലിനെ 2,943 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. അന്ന് ബിജെപിയിലെ എന്‍. ഹരി 18,044 വോട്ടുകള്‍ നേടി. 2021ല്‍ ജോസ് കെ. മാണിയെ 15,378 വോട്ടുകള്‍ക്കാണ് കാപ്പന് പരാജയപ്പെടുത്തിയത്. ബിജെപിയിലെ ജെ. പ്രമീളാദേവി 10,869 വോട്ടുകള്‍ കരസ്ഥമാക്കി.