കടുത്തുരുത്തി: പഞ്ചായത്തിലെ മാന്നാര്‍ കോട്ടമുറി-മൂലേകുന്നം റോഡ് ഇനിമുതല്‍ അമര്‍ജവാന്‍ ജോര്‍ജ് തോമസ് റോഡ് എന്നറിയപ്പെടും.
1980ല്‍ നാഗാലാന്‍ഡിലെ സൈനിക രക്ഷാപ്രവര്‍ത്തനത്തിനിടെയുണ്ടായ വിമാനാപകടത്തില്‍ വീരമൃത്യു വരിച്ച ജവാന് ജോര്‍ജ് തോമസ് മാളിയേക്കലിന്റെ സ്മരണയ്ക്കായി കടുത്തുരുത്തി പഞ്ചായത്തിന്റെ തീരുമാനപ്രകാരമാണ് അദ്ദേഹത്തിന്റെ പേരിടുന്നത്.
ക്യാപ്റ്റന്‍സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഈ ആവശ്യത്തിനായി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന് മുഖേന പഞ്ചായത്ത് കമ്മിറ്റിയില്‍ അപേക്ഷ നല്‍കുകയും 2025 ഒക്ടോബര്‍ 17 ലെ കമ്മിറ്റി തീരുമാനപ്രകാരം മാന്നാര്‍-കോട്ടമുറി മൂലേകുന്നം റോഡ് അമര്‍ജവാന്‍ ജോര്‍ജ് തോമസ് മെമ്മോറിയല്‍ റോഡായി പുനര്‍നാമകരണം ചെയ്യുകയുമായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ നാമകരണം നിര്‍വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പുത്തന്‍കാല, പഞ്ചായത്തംഗങ്ങളായ നോബി മുണ്ടയ്ക്കന്, നിഷാ കുര്യന്, സ്റ്റീഫന്‍ പാറവേലി, കേരള എക്സ് സര്‍വീസ് ലീഗ് കടുത്തുരുത്തി യൂണിറ്റ് പ്രസിഡന്റ് സാബു ജോസഫ്, ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജിജി, സെക്രട്ടറി അതുല്‍ ഗിരിജന്‍, അമര്‍ജവാന്റെ സഹോദരന് ജോണ്‍ പാറേപറമ്പില്‍, മുന്‍ സേനാംഗങ്ങള്‍, വിവിധ സമുദായ, രാഷ്ട്രീയ നേതാക്കൾ, കുടുംബാംഗങ്ങള്‍, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അമര്‍ ജവാന്റെ കുടുംബാംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് മൊമെന്റോ നല്കി ആദരിച്ചു.
ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും ക്ലബ്ബ് ഭാരവാഹികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.