കണ്ണൂർ വിമാനത്താവളം ടെർമിനലിൽ നടന്ന മോക്ഡ്രിൽ അവലോകന യോഗം.
കണ്ണൂർ: കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് 54 യാത്രക്കാരുമായി പുറപ്പെട്ട വിടിഎ 320 വിമാനത്തിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്. ചൊവ്വാഴ്ച രാവിലെ 10.49ന് അപ്രതീക്ഷിത മായി റണ്‍വേയിലേക്ക് പറന്നിറങ്ങിയ വിമാനം വിമാനത്താവള അധികൃതര്‍ക്ക് സമ്മാനിച്ചത് ആശങ്കയുടെ നിമിഷങ്ങള്‍.
സുരക്ഷാ പരിശോധനകളുടെ ഭാഗമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ മോക്ഡ്രില്ലിലായിരുന്നു ഉദ്യോഗസ്ഥരേയും യാത്രക്കാരേയും ഉദ്യോഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവങ്ങള്‍ അരങ്ങേറിയത്.
വിമാനം റണ്‍വേ ലക്ഷ്യമാക്കി വരുന്നത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജാഗ്രതയിലായ എയര്‍ ട്രാഫിക് കണ്ട്രോള് (എടിസി) സംവിധാനത്തിലേക്ക് ഉടന്‍ തന്നെ വിമാന റാഞ്ചികളുടെ സന്ദേശവുമെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയോട് നേരിട്ട് സംസാരിക്കണമെന്നും വന്‍ തുക മോചനദ്രവ്യം വേണമെന്നു മായിരുന്നു വിമാന റാഞ്ചികളുടെ ആവശ്യം.
പിന്നീട് വിമാനത്താവളത്തില്‍ നടന്നതെല്ലാം ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളായിരുന്നു. ഉടന്‍ തന്നെ കര്‍മനിരതരായ എന്‍എസ്ജി, സിഐഎസ്എഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങള്‍ ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജരായി. യാത്രക്കാരും ജീവനക്കാരുമെല്ലാം അമ്പരന്നു നിന്ന നിമിഷങ്ങളില്‍ പഴുതടച്ച സുരക്ഷയുടെയും പ്രതിരോധത്തിന്റേയും കാഴ്ചകള്‍ക്കായിരുന്നു വിമാനത്താവളെ സാക്ഷ്യം വഹിച്ചത്.
നിമിഷങ്ങള്‍ക്കകം കണ്ടോള് റൂം പ്രവര്‍ത്തനം തുടങ്ങി. തന്ത്രപരമായ ഇടപെടലുകളിലൂടെയും കൃത്യമായ ഏകോപനത്തിലൂടെയും റാഞ്ചികള്‍ക്ക് കീഴടങ്ങാന്‍ അനുമതി നല്‍കുകയും ബന്ദികളായ മുഴുവന്‍ യാത്രക്കാരേയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതോടെയാണ് മോക് ഡ്രില്‍ അവസാനിച്ചത്.
എഡിഎം പി.എന്‍. പുരുഷോത്തമന്, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് നിധിന് കുമാര്‍ ത്യാഗി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അശ്വിനി കുമാര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ പി. സതീഷ് ബാബു, ചെന്നൈ ഹെഡ്ക്വാര്‍ട്ടേഴ്സ് എഐജി ശിവകുമാര്‍ പാണ്ഡെ, എന്‍എസ്ജിയിൽ നിന്നും മേജര്‍ അതിരാജ് ഖാര്‍ബ്, പോലിസ്, അഗ്നിരക്ഷാ സേന ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മോക്ഡ്രില്ലിന് നേതൃത്വം നല്കി.
Tags : Mock drill Nattuvishesham District news