എടത്വ: പാര്‍ലമെന്റിന്റെ യഥാര്‍ഥ നടപടിക്രമങ്ങള്‍ അതേപടി പുനരാവിഷ്കരിച്ച് എടത്വ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥികൾ. കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ സെന്റ് അലോഷ്യസ് കോളജ് ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സും സംയുക്തമായിട്ടായിരുന്നു മോഡല്‍ പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ പാര്‍ലമെന്ററി നടപടിക്രമങ്ങളെ അടുത്തറിയുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ യുവതലമുറയില്‍ വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി 55 വിദ്യാര്‍ഥികള്‍ ജനപ്രതിനിധികളായി അണിനിരന്നു. സഭാ നടപടിക്രമങ്ങളുടെ കൃത്യതകൊണ്ടും വാദപ്രതിവാദങ്ങളുടെ മികവുകൊണ്ടും മോഡല്‍ പാര്‍ലമെന്റ് ജനശ്രദ്ധയാകര്‍ഷിച്ചു.
എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാന്റി ജോസഫ്, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍മാരായ ഡോ. പോള്‍ ജേക്കബ്, ഡോ. എ. ആശാറാണി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ അലക്സ് എസ്. മാത്യു, ആര്ന്ദ്ര എം. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
യഥാര്‍ഥ പാര്‍ലമെന്റിനെ അനുസ്മരിപ്പിക്കും വിധം തൊണ്ണൂറ് മിനിറ്റില്‍ ഒന്‍പത് ഘട്ടങ്ങളിലൂടെയാണ് സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്തുകൊണ്ട് സര്‍ക്കാരിന്റെ നയങ്ങള്‍ വിശദീകരിച്ചു.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ദൃഢ പ്രതിജ്ഞയും നടത്തി. അന്തരിച്ച പ്രമുഖ വ്യക്തികള്‍ക്ക് സഭ ആദരമര്‍പ്പിച്ചു. വിവിധ ജനകീയ പ്രശ്നങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി നല്കി. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിലേക്ക് അംഗങ്ങള്‍ സഭയുടെ ശ്രദ്ധ ക്ഷണിച്ചു. ഔദ്യോഗിക രേഖകള്‍ സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സഭാനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അനുമതി തേടി. പുതിയ ബില്ലുകളുടെ അവതരണവും ചര്‍ച്ചയും നടന്നു. അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മറ്റും ബന്ധപ്പെട്ടവര്‍ വിശദീകരണം നല്കി. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട അവസാന ഘട്ട ചർച്ചകളും നടന്നു.
പ്രസിഡന്റിന്റെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചര്‍ച്ചയും ജനശ്രദ്ധയാകര്‍ഷിച്ചു.സഭയുടെ അധ്യക്ഷ പദവി അലങ്കരിച്ച ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥി റ്റിം ചെറിയാന് സഭാ നടപടികള്‍ നിയന്ത്രിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചത് രണ്ടാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥി ആർ. ശരണ്‍ ആണ്.
ഭരണപക്ഷത്തിന് നേതൃത്വം നല്‍കിക്കൊണ്ട് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ക്രിസ്റ്റി മര്‍ക്കോസ് ഫിലിപ്പ് പ്രധാനമന്ത്രിയായി സഭയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. സര്‍ക്കാരിന്റെ വീഴ്ചകളെയും ജനകീയ പ്രശ്നങ്ങളെയും സഭയില്‍ ശക്തമായി ഉന്നയിച്ചത് പ്രതിപക്ഷ നേതാവായ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥി അലക്സ് എസ്. മാത്യു ആണ്. വിദേശകാര്യ മന്ത്രിയായി എംകോം വിദ്യാര്‍ഥി എസ്. ആദര്‍ശ്, ധനകാര്യ മന്ത്രിയായി ബികോം വിദ്യര്‍ഥിനി മഹിമ കെ. മോഹനൻ, പ്രതിരോധ മന്ത്രിയായി ഇസിറ്റി വിദ്യാര്‍ഥി ഋഷികേശ്, പരിസ്ഥിതി മന്ത്രിയായി ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി എസ്. സജിമോൾ, ആരോഗ്യ മന്ത്രിയായി ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനി അപര്ണസുരേഷ്, നിയമ മന്ത്രിയായി ബികോം വിദ്യാര്‍ഥിനി അഭിരമി എസ്. ഐടി മന്ത്രിയായി ബിഎസ്സി വിദ്യാര്‍ഥിനി ഹെലന് തമ്പി എന്നിവര്‍ രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളില്‍ സഭയില്‍ മറുപടി നല്കി. പരിസ്ഥിതി മലിനീകരണം, സൈബര്‍ സുരക്ഷ, വ്യക്തിഗത വിവര സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടന്ന വാദപ്രതിവാദങ്ങള്‍ സഭയെ സജീവമാക്കി. കോളജ് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തം പരിപാടിയിലുടനീളം ഉണ്ടായിരുന്നു. യുവതലമുറയ്ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്കാന് ഈ മോഡല്‍ പാര്‍ലമെന്റ് സഹായിച്ചുവെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.