ചെറുതോണി: വെൺമണി വരിക്കമുത്തനിൽ പ്രവർത്തിക്കുന്ന ആയൂർവേദ ആശുപത്രി നിർത്തലാക്കാൻ നീക്കമെന്നു പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിൽ വെൺമണിയിലും വരിക്കമുത്തനിലും ആയൂർവേദ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. രണ്ടു കിലോമീറ്ററിനുള്ളിൽ രണ്ട് ഡിസ്പെൻസറികൾ പ്രവർത്തിക്കുന്നതായി ജില്ലാ മെഡിക്കൽ ഒാഫീസിലെ അക്കൗണ്ട് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഇതിൽ ഏതെങ്കിലും ഒരെണ്ണം മാത്രം നിലനിർത്തിയാൽ മതിയെന്നാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെ നിർദേശം. ഇതിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കയാണ്.
രണ്ട് ആശുപത്രികളും നിലനിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വണ്ണപ്പുറം പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന ബ്ലാത്തിക്കവലയിൽനിന്നും മറ്റു സ്ഥലങ്ങളായ നാക്കയം, പുളിക്കത്തൊട്ടി, ആനക്കുഴി, അയ്യപ്പൻപാറ, ഉരുളിക്കൽ, തെക്കൻതോണി, ബാലനാട്, കൂടത്തൊട്ടി, ഇഞ്ചിപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും നിരവധി പേർ വെൺമണിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്.
വരിക്കമുത്തനിലെ ആശുപത്രിയിൽ മക്കുവള്ളി, മൈലപ്പുഴ, തട്ടേക്കല്ല്, പൊന്നെടുത്താൻ, കടുവാക്കുഴി, കഞ്ഞിക്കുഴി, പ്രഭ സിറ്റി, അമ്പലക്കല മുതലായ സ്ഥലങ്ങളിൽനിന്നുള്ള രോഗികളാണെത്തുന്നത്. രണ്ട് ആശുപത്രികൾ തമ്മിൽ ദൂരപരിധി കുറവാണെങ്കിലും രണ്ടു പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഇവിടെ എത്തിച്ചേരുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് ഭാരതീയ ചികിത്സാ വകുപ്പ് പഠനമാരംഭിച്ചിട്ടുണ്ട്.