മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഹരിയെ മതിലകം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിക്കുന്നു.
കയ്പമംഗലം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെത്തുടർന്ന് ആശുപത്രി വിട്ടെങ്കിലും മാനസികാഘാതത്തിൽനിന്നും മുക്തനാകാതെ ഹരി തൃപ്പേക്കുളം. മതിലകം സ്വദേശിയായ ഹരി തൃപ്പേക്കുളം വെടിക്കെട്ട് അപകടത്തിൽപ്പെട്ട പലരെയും രക്ഷിക്കാൻ കഠിനശ്രമങ്ങൾ നടത്തി.
അപകടത്തിൽപ്പെട്ട കരാറുകാരൻ സതീശനെ രക്ഷിക്കാൻ ശ്രമിച്ചതു ഹരിയുടെ മനസിൽനിന്നു മായുന്നില്ല. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഹരി തന്റെ കുടുംബം മുന്നോട്ടുകൊണ്ടുപോകാനാണ് അപകടംപിടിച്ച ജോലിയെന്നറിഞ്ഞിട്ടും വെടിക്കെട്ടു സാമഗ്രികൾ ഉണ്ടാക്കുന്ന ജോലികൾക്കു സഹായിയായി പോകാൻ തീരുമാനിച്ചത്. അങ്ങനെയാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിൽ എത്തിയത്.
സ്ഫോടനത്തിന്റെ ഭാഗമായി ഹരിയുടെ കാലിൽ കമ്പി തുളഞ്ഞുകയറുകയും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പൊള്ളലേൽക്കുകയുംചെയ്തു. സുഖം പ്രാപിച്ചതിനെത്തുടർന്ന് ഇന്നലെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു.
ആശുപത്രിയിൽനിന്നു പോന്നെങ്കിലും തന്റെ പ്രിയപ്പെട്ട മുതലാളി മരിച്ചത് വലിയൊരു മാനസികാഘാതമാണ് ഉണ്ടാക്കിയതെന്നു ഹരി പറയുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരിയെ മതിലകം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ, വൈസ് പ്രസിഡന്റ് പി.എം. ആൽഫ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം.എ. ബിനേഷ്, ഹസീന റഷീദ്, പഞ്ചായത്ത് അംഗങ്ങളായ ജോസ് മഞ്ഞളി, ചിഞ്ചു അനീഷ് എന്നിവരാണ് ഹരി തൃപ്പേക്കുളത്തിനെ സന്ദർശിച്ചത്.