മഞ്ചേരി: നഗരസഭാ കൗണ്‍സിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീൽ എന്ന കുഞ്ഞാ(57) നെ കൊലപ്പെടുത്തിയ കേസിൽ മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജ് എസ്. സൂരജ് ഇന്ന് വിധി പറയും. നെല്ലിക്കുത്ത് കോട്ടക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് എന്ന കൊച്ചു (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (30) എന്നിവരാണ് കേസിലെ പ്രതികൾ.
2022 മാർച്ച് 29ന് രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ട് പോയി തിരിച്ചുവരികയായിരുന്നു അബ്ദുൾ ജലീലും സംഘവും.
ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്നാരോപിച്ച് ബൈക്ക് യാത്രികരായ ഷുഹൈബും ഷംസീറും ഒലിപ്രക്കാട് വച്ച് വാക്കേറ്റമുണ്ടാക്കി. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിറകിലെ ഗ്ലാസ് അടിച്ചു തകർത്തു. തുടർന്ന് മൂന്നാം പ്രതി അബ്ദുൾ മാജിദിനെ ഫോണിൽ വിളിച്ചുവരുത്തുകയും ചെയ്തു.
കാറിന്റെ പൊട്ടിയ ഗ്ലാസ് കൗണ്‍സിലർ അടക്കമുള്ള സംഘം പരിശോധിക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് കൗണ്‍സിലറുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്ന ഷുഹൈബാണ് കൗണ്‍സിലറുടെ തലയ്ക്കടിച്ചത്.
ഉടനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മാർച്ച് 30ന് അബ്ദുൾ ജലീൽ മരിച്ചു. അടിയുടെ ആഘാതത്തിൽ അബ്ദുൾ ജലീലിന്റെ തലയോട്ടി തകർന്നിരുന്നു.
രണ്ട്, മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഒന്നാം പ്രതി മുങ്ങി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2022 ഏപ്രിൽ രണ്ടിനാണ് ഒന്നാം പ്രതിയെ പോലീസ് ചെന്നൈയിൽ വച്ച് അറസ്റ്റ് ചെയ്തത്. 89 സാക്ഷികളുള്ള കേസിൽ 45 പേരെ വിസ്തരിച്ചു. 98 രേഖകളും 12 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.
മഞ്ചേരി പോലീസ് ഇൻസ്പെകടർ സി. അലവിയാണ് കേസന്വേഷിച്ചത്. തുടർന്ന് ചാർജെടുത്ത പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയാണ് കോടതി മുന്‍പാകെ കുറ്റപത്രം സമർപ്പിച്ചത്. 2025 സെപ്തംബർ 23നാണ് കേസ് വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. സാബു, അഡീഷണൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.കെ. ശെരീഫ് മന്പാട് എന്നിവര ഹാജരായി.
Tags : Nattuvishesham Districtnews Murder