കണ്ണൂർ: മുഴപ്പിലങ്ങാട്-ധർമടം ബീച്ച് സമഗ്ര വികസന പദ്ധതി ഈ പ്രദേശത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ടൂറിസം മേഖലയ്ക്ക് ഒരു മുതൽക്കൂട്ടായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെടിഡിസിയുടെ ഫൈവ് സ്റ്റാർ റിസോർട്ട് മുഴപ്പിലങ്ങാട് മലബാർ കോർട്ട്യാർഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ആഭ്യന്തര സഞ്ചാരികളെയും വിനോദസഞ്ചാരികളെയും കൂടുതലായി ആകർഷിക്കാൻ കഴിയുന്ന നിലയിൽ മുഴപ്പിലങ്ങാട് ബീച്ച്, ധർമടം ബീച്ച്, ധർമടം ഐലൻഡ് എന്നിവയുടെ ടൂറിസം വികസനം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 238 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ക്യാരക്ടർ ഏരിയകളായി തിരിച്ചാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ മുഴപ്പിലങ്ങാട് ബീച്ചിന്റെ വടക്കുവശം ക്യാരക്ടർ ഏരിയയുടെ നിർമാണം പൂർത്തീകരിച്ചു. 62 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇതിലൂടെ നടപ്പിലാക്കിയത്. മറ്റു ക്യാരക്ടർ ഏരിയകളുടെ പ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വിനോദ സഞ്ചാര മേഖലയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് മുഴപ്പിലങ്ങാട് ഒരു പ്രീമിയം ഫൈവ് സ്റ്റാർ വിഭാഗത്തിലുള്ള ബീച്ച് റിസോർട്ട് കെടിഡിസി നിർമിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോ. വി. ശിവദാസൻ എംപി അധ്യക്ഷത വഹിച്ചു.