ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.
നിലന്പൂർ: ഓണത്തെ വരവേൽക്കാൻ നിലന്പൂരിലെ പൂപ്പാടം ഒരുങ്ങി. നിലന്പൂർ താമരക്കുളത്തെ സ്വകാര്യവ്യക്തിയുടെ ഒരേക്കറോളം സ്ഥലത്താണ് നിലന്പൂർ നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെണ്ടുമല്ലി പൂന്തോട്ടം ഒരുക്കിയത്. ഓണാവേശത്തിൽ നടന്ന പൂക്കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയർപേഴ്സണ്‍ പദ്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അഗതിമന്ദിരത്തിലേക്ക് പൂക്കൾ നൽകിയായിരുന്നു ഉദ്ഘാടനം.
നിലന്പൂർ നഗരസഭയിലെ ജനങ്ങൾക്ക് ഇത്തവണ ഓണപ്പൂക്കളം ഒരുക്കാൻ നിലന്പൂരിന്റെ മണ്ണിൽ നൂറുമേനിയോടെ വിളവെടുപ്പിന് ഒരുങ്ങി നിൽക്കുകയാണ് താമരക്കുളത്തെ ചെണ്ടുമല്ലികൾ. തരിശ് രഹിത നിലന്പൂരിന്റെ ഭാഗമായാണ് പൂക്കൃഷി ചെയ്തതെന്നും സൂര്യകാന്തി ഉൾപ്പെടെ തുടർന്ന് കൃഷി ചെയ്യാൻ താത്പര്യമുണ്ടെന്നും നഗരസഭയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗം കൂടിയാണ് പൂക്കൃഷിയെന്നും ചെയർപേഴ്സണ്‍ പറഞ്ഞു. അയ്യങ്കാളി പദ്ധതിയിലൂടെ പച്ചക്കറി കൃഷി നടത്തുമെന്നും അവർ പറഞ്ഞു. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് പൂകൃഷി നടത്തുന്നത്.
ഉൗട്ടിയിൽ നിറഞ്ഞുനിൽക്കുന്ന ചെണ്ടുമല്ലി തോട്ടങ്ങൾക്ക് കിടപിടിക്കുന്ന ചെണ്ടുമല്ലി പാടമാണ് നിലന്പൂരിലുമുള്ളത്. നിലന്പൂർ മഹാറാണി ഗോൾഡ് പാർക്ക് ഉടമ ഷൈജു കെ. ഡേവിഡ് ആണ് തന്റെ സ്ഥലം പൂക്കൃഷിക്കായി നൽകിയത്.
ചടങ്ങിൽ നഗരസഭ കൗണ്‍സിലർ ഫ്രാൻസിസ് അന്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുമഞ്ചേരി ഷൗക്കത്തലി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുസ്തഫ കളത്തുംപടിക്കൽ, മുംതാസ് ബാബു, സ്മിത മോൾ, മേരീസ് ഷിബു, സുരേഷ് പാത്തിപ്പാറ, കൗണ്‍സിലർമാരായ ഷഫീക്ക് മണലോടി, റസിയ അള്ളംന്പാടം, ഇസഹാഖ് അടുക്കത്ത്, സിഡിഎസ് പ്രസിഡന്റ് സാലി ബിജു, നിഷ, നിഷിദ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
Tags : Nattuvisesham DistrictNews DeepikaNews