ഇരിട്ടിയിൽ ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗമായി സ്ഥിരമായി പാർക്കിംഗ് കേന്ദ്രങ്ങളില്ലാതായ കോൾ ടാക്സികൾ.
ഇരിട്ടി: നഗരത്തിൽ പ്രഖ്യാപിച്ച ഗതാഗത പരിഷ്കരണം ഓട്ടോറിക്ഷാ–ടാക്സി മേഖലയെ പ്രതികൂലമായി ബാധിക്കുന്നതായി പരാതി. വാഹനങ്ങൾക്കായി നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങളിൽ ആവശ്യമായ ബോർഡുകൾ സ്ഥാപിക്കാത്തതും സംവിധാനം കാര്യക്ഷമമായി നടപ്പാക്കാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണം. ജൂലൈ ഒന്നുമുതൽ നഗരസഭയും പൊലിസും സംയുക്തമായി ഗതാഗത പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുകയും വിവിധ വിഭാഗം വാഹനങ്ങൾക്ക് പ്രത്യേകം പാർക്കിംഗ് കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു.
എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പുതിയ പാർക്കിംഗ് കേന്ദ്രങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയോ പരിഷ്കരണം കാര്യക്ഷമമായി നടപ്പാക്കുകയോ ചെയ്തിട്ടില്ല. ഇതോടെ ഒരു വിഭാഗം വാഹനങ്ങൾക്ക് നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതായും പരാതിയുണ്ട്. ഓട്ടോ–ടാക്സി സ്റ്റാൻഡ് നിലവിലുള്ള സ്ഥലത്തുനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. നാദം ജ്വല്ലറി മുതൽ ഫാഷൻ ടൂറിസ്റ്റ് ഹോം വരെയുള്ള ഭാഗത്തേക്ക് സ്റ്റാൻഡ് മാറ്റാനായിരുന്നു ധാരണ. എന്നാൽ പുതിയ സ്ഥലത്ത് സ്റ്റാൻഡ് സംബന്ധിച്ച ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇതോടെ ഓട്ടോ–ടാക്സികൾ ഇപ്പോഴും പഴയ സ്ഥലത്തുതന്നെയാണ് പാർക്ക് ചെയ്യുന്നത്. വ്യക്തമായ പാർക്കിംഗ് സംവിധാനം ഇല്ലാത്തത് യാത്രക്കാരെയും വാഹന ഉടമകളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. ഗതാഗത പരിഷ്കരണം പ്രഖ്യാപനത്തിൽ ഒതുങ്ങാതെ അടിയന്തരമായി നടപ്പാക്കണമെന്നും നഗരത്തിലെ വാഹന പാർക്കിംഗിന് ശാസ്ത്രീയ സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistricteNews