തൃശൂർ: സ്വകാര്യമേഖലയിൽ നഴ്സുമാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ മാത്രം തുടരുന്ന യുഎൻഎ സമരത്തിന്റെ ലക്ഷ്യം നഴ്സുമാരുടെ ക്ഷേമമല്ലെന്നും അതിരൂപതയേയും അധ്യക്ഷനെയും ലക്ഷ്യമിട്ടാണെന്നും അതിരൂപത നേതൃത്വം.
അമല, ജൂബിലി ആശുപത്രികളിൽ ഒരേ വേതനനിരക്കാണുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രഖ്യാപിക്കുകയും ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കുകയുംചെയ്ത വേതനനിരക്ക് അംഗീകരിച്ച് അമലയിൽ നിരുപാധികം സമരം പിൻവലിച്ച യുഎൻഎ, അതേ വേതനനിരക്ക് 2017 മുതൽ നൽകുന്ന ജൂബിലിയിൽമാത്രം സമരം തുടരുന്നത് അതിരൂപതാസ്ഥാപനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടാണ്.
ആരോഗ്യമേഖലയിലെ മികവിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഒന്നാംസ്ഥാനത്താണ് ജൂബിലി. 14 ദിവസത്തേക്ക് 100 രൂപയും സ്പെഷാലിറ്റി വിഭാഗത്തിൽ 200 രൂപയും മാത്രം ഒപി ടിക്കറ്റ് നിരക്കുള്ള, 75 വർഷം പാരന്പര്യമുള്ള പാവപ്പെട്ടവന്റെ ആതുരാലയത്തിന്റെ സംരക്ഷണത്തിനായി ജാതി-മതഭേദമെന്യേ തൃശൂർ പൗരാവലി ഒറ്റക്കെട്ടായി രംഗത്തുവന്നതു സമരക്കാരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
നഴ്സുമാരുടെ സമരത്തിൽ പ്രതിഷേധിച്ച് 12ന് ഉച്ചയ്ക്കു 2.30ന് ടൗണ്‍ഹാളിൽ പ്രതിരോധസംഗമം നടത്തും. കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്യും. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബൽ സമിതി അധ്യക്ഷൻ രാജീവ് കൊച്ചുപറന്പിൽ എന്നിവർ പ്രസംഗിക്കും.
Tags : Nattuvishesham District News