ആർ. ആദർശ്
കോട്ടയം: ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിക്ക് ജർമനിയിൽ നഴ്സിംഗ് ജോലി ലഭിക്കുന്നതിനു വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 4.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ.
വൈക്കം, മുളക്കുളം, കാരിക്കോട് ദിവ്യാഭവനിൽ ആർ. ആദർശ് (28) ആണ് അറസ്റ്റിലായത്. നാട്ടിലെ ഒരു സഹകരണ ബാങ്കിൽ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യവേ ബാങ്കിന്റെ അധീനതയിലുള്ള മെഡിക്കൽ ഷോപ്പിൽ നടത്തിയ തട്ടിപ്പിനെത്തുടർന്ന് നാലുവർഷം മുമ്പ് ഇയാൾ നാടുവിട്ടതായി പോലീസ് പറയുന്നു. തുടർന്ന് സിവിൽ സർവീസ് പരീക്ഷയ്ക്ക് പരിശീലനം നടത്തുകയാണെന്ന് പറഞ്ഞ് എറണാകുളം കലൂരിലെ ഹോസ്റ്റലിൽ താമസിച്ചുവരികയായിരുന്നു.
ഹോസ്റ്റലിൽ വച്ച് പരിചയപ്പെട്ട തൃശൂർ സ്വദേശിയിൽനിന്ന് സിം കാർഡ് സംഘടിപ്പിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ആരംഭിച്ച ഇയാൾ, ഇൻസ്റ്റഗ്രാം വഴിയാണ് കടനാട് സ്വദേശിനിയായ യുവതിയുമായി ബന്ധപ്പെട്ടത്. കേരള ബാങ്കിന്റെ കാക്കനാട് ശാഖയിൽ അസിസ്റ്റന്റ് മാനേജരാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ, യുവതിക്ക് ജർമനിയിൽ നഴ്സിംഗ് ജോലിക്ക് പോകുന്നതിന് തന്റെ ബാങ്കിൽനിന്ന് വായ്പ ശരിയാക്കി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്ന് യുവതിയുടെ ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ തുടങ്ങിയ വ്യക്തിഗത രേഖകൾ വാട്സ്ആപ്പ് വഴി കൈപ്പറ്റി. യുവതിക്ക് നിലവിൽ ഗോൾഡ് ലോൺ ഉണ്ടെന്ന് മനസിലാക്കിയ ഇയാൾ വായ്പ അനുവദിക്കുന്നതിന് താൻ ജോലി ചെയ്യുന്ന ബാങ്ക് ശാഖയിൽ മൂന്ന് ലക്ഷം രൂപയുടെ എഫ്ഡി ഇടണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ നികുതി ഒഴിവാക്കുന്നതിനും ലോൺ പ്രോസസിംഗ് ചെലവുകൾക്കുമായി 1,71,964 രൂപയും ആവശ്യപ്പെട്ടു. ആകെ 4,71,964 രൂപയാണ് പ്രതി തട്ടിയെടുത്തത്.
എന്നാൽ, പിടിക്കപ്പെടാതിരിക്കാൻ എറണാകുളത്തെ ഹോസ്റ്റലിൽ ഒപ്പം താമസിച്ചിരുന്ന മൂന്നു സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകളാണ് പ്രതി പരാതിക്കാരിക്ക് നൽകിയത്. സിവിൽ സർവീസ് കോച്ചിംഗിന്റെ ഫീസ് അടയ്ക്കുന്നതിന് വീട്ടിൽനിന്ന് അയയ്ക്കുന്നതാണെന്ന് വിശ്വസിപ്പിച്ചാണ് അവരുടെ അക്കൗണ്ടുകളിൽ പണം നിക്ഷേപിപ്പിച്ച് പിന്നീട് പിൻവലിച്ച് വാങ്ങിയത്.
വായ്പ ശരിയാക്കുന്നതിൽ കാലതാമസം നേരിട്ടതോടെ സംശയം തോന്നിയ യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡ് ഉപേക്ഷിച്ചു. തുടർന്ന് ലോൺ സംബന്ധമായ ആവശ്യത്തിനായി പരിചയപ്പെട്ട കോഴിക്കോട് സ്വദേശിയിൽനിന്ന് മറ്റൊരു സിം കാർഡ് സംഘടിപ്പിച്ച് തിരുവനന്തപുരത്തേക്കു കടന്നു. അരിസ്റ്റോ ജംഗ്ഷനിൽ ഒരു ഹോസ്റ്റലിൽ ഐഇഎൽടിഎസ് കോച്ചിംഗിന് പഠിക്കുകയാണെന്ന് പറഞ്ഞാണ് ഇയാൾ അവിടെ കഴിഞ്ഞിരുന്നത്.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദ്ദേശപ്രകാരം പാലാ ഡിവൈഎസ്പി സദൻ കെ. യുടെ മേൽനോട്ടത്തിൽ മേലുകാവ് ഇൻസ്പെക്ടർ സന്തോഷ് സജീവ്, എഎസ്ഐമാരായ ജസ്റ്റിൻ ജോസഫ്, വി.ടി. സജിനി, ഡിവിആർ സിപിഒ ആർ. വിഷ്ണു എന്നിവർ ചേർന്നാണ് ഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്.
ഇയാൾ എറണാകുളത്തും തിരുവനന്തപുരത്തും ഒപ്പം താമസിച്ചിരുന്ന പലരിൽനിന്നും പണം കൈപ്പറ്റിയതായും ഓൺലൈൻ മാർഗം നിരവധിപേരിൽനിന്ന് പണം തട്ടിയെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Nattuvishesham Local News Online fraud Man arrested