മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കാടുപിടിച്ചു കിടക്കുന്ന നാട്ടുകുളം
കുളം ശുചീകരിച്ച് സംരക്ഷണ ഭിത്തികെട്ടണമെന്ന് നാട്ടുകാർ
തലയോലപ്പറമ്പ്: മറവൻതുരുത്ത് പഞ്ചായത്ത് ഓഫീസിനു മുൻവശത്ത് കാടുമൂടിയ നിലയിൽ ഒരു ജലസംഭരണി. ഒറ്റനോട്ടത്തിൽ കാടാണെന്ന് തോന്നുമെങ്കിലും മറവൻതുരുത്ത് നിവാസികൾക്ക് നൂറ്റാണ്ടുകളോളം ശുദ്ധജലം പകർന്ന കുളമാണ് കാടുമൂടികിടക്കുന്നത് .
വർഷങ്ങൾക്ക് മുമ്പ് കുളത്തിൽ പ്രദേശത്തെ ജനങ്ങൾ കുളിച്ചിരുന്നു. കുളത്തിനു ചുറ്റും കുറ്റിച്ചെടികളും പടർപ്പും വളർന്ന് തിങ്ങിയതോടെ രാത്രികാലങ്ങളിൽ കുളത്തിലേക്ക് ആളുകൾ മാലിന്യം വലിച്ചെറിയാൻ തുടങ്ങി. ഇതോടെ നീരുറവകൾ മലിനമായി. പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനമായി. സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ശ്രീകൃഷ്ണൻ തൃക്കോവിലും നാട്ടുകുളത്തിന് സമീപമാണ്.
നാല് സെന്റ് വിസ്തൃതിയുള്ള നാട്ടുകുളം അമ്പലക്കുളമെന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കുളത്തിന്റെ കിഴക്കുഭാഗത്ത് മൂന്നുമീറ്റർ വീതിയുള്ള പഞ്ചായത്ത് - സിഎസ്ഐ പള്ളി റോഡാണ്. നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന ഈ വഴിയിലൂടെയാണ് പഞ്ചായത്ത് ഓഫീസിലേക്കും കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും ആളുകൾ എത്തുന്നത്. രാത്രി സൈക്കിൾ യാത്രികരടക്കം നിരവധിപേർ കാടുപിടിച്ച കുളത്തിൽ വീണു പരിക്കേറ്റതിനെ തുടർന്ന് ഈ ഭാഗത്ത് ഇരുമ്പുകുഴലുകൾകൊണ്ട് പഞ്ചായത്ത് കൈവരികൾ പിടിപ്പിച്ചു.
പഞ്ചായത്ത് ഓഫീസിൽനിന്നു പുറത്തേക്കിറങ്ങുന്ന വാഹനങ്ങൾ കുളത്തിനു മ ുന്നിലേക്കാണ് എത്തുന്നത്. വീതികുറഞ്ഞ ഈ ഭാഗത്ത് അപകടസാധ്യതയുമുണ്ട്. സുബ്രഹ്മണ്യ സ്വാമിക്ഷേത്രം ഭാരവാഹികൾ മുമ്പ് ഹിറ്റാച്ചി ഉപയോഗിച്ച് വൃത്തിയാക്കിയിരുന്നു.അപകടസാധ്യത കണക്കിലെടുത്ത് റോഡ് സംരക്ഷണത്തിന്റെ ഭാഗമായി കരിങ്കൽ കെട്ടിയുയർത്തി ചുറ്റുമതിൽ നിർമിച്ച് നാട്ടുകുളം സംരക്ഷിക്കുന്നതിനും മലിനീകരണം തടയുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.