കണ്ണൂർ ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ പാലുകാച്ചി മല.
കേളകം: മേഘങ്ങൾ കൈയെത്തും ദൂരത്ത് ഒഴുകിനീങ്ങുകയും കോടമഞ്ഞ് മലമുകളെ വെള്ളപുതപ്പുപോലെ പൊതിയുകയും ചെയ്യുന്നത് കാണാൻ പാലുകാച്ചി മലയിലേക്ക് വരിക. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും വനത്തിന്റെ നിശബ്ദതയും തണുത്ത കാറ്റിന്റെ തലോടലും ഒത്തുചേരുന്നതാണ് പ്രകൃതി സ്നേഹികളുടെ ഹൃദയം കീഴടക്കുന്ന കണ്ണൂർ ജില്ലയിലെ ശ്രദ്ധേയമായ ഇക്കോ ടൂറിസം കേന്ദ്രമായ പാലുകാച്ചി മല.
കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലായി സമുദ്രനിരപ്പിൽ നിന്ന് 2,340 അടി ഉയരത്തിലാണ് പാലുകാച്ചി മല. ഓരോ കാലാവസ്ഥയിലും വ്യത്യസ്ത മുഖങ്ങൾ കാണിച്ചുതരുന്ന പ്രകൃതിയുടെ വിസ്മയമാണ് ഐതിഹ്യ പെരുമയാർന്ന പാലുകാച്ചി. സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ കാനനപാതയിലൂടെ നടന്നാൽ മലമുകളിലെത്താം. കൂറ്റൻ മരങ്ങൾ തണൽ വിരിച്ച വനപാതയും വള്ളിപ്പടർപ്പുകളും പുൽമേടുകളും യാത്രയെ കൂടുതൽ മനോഹരമാക്കും. അപൂർവയിനം സസ്യങ്ങളും ചിത്രശലഭങ്ങളും പക്ഷികളും കൗതുകമാകും.
മലമുകളിലെത്തിയാൽ 360 ഡിഗ്രിയിൽ വിരിഞ്ഞുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ അതിമനോഹര കാഴ്ചകളാണ് സഞ്ചാരികളെ വരവേൽക്കുന്നത്. താഴ്വാരങ്ങളെ തലോടി ഒഴുകുന്ന കോടമഞ്ഞും പച്ചപ്പിന്റെ അനന്തവിശാലതയും ദൂരെയായി കാണുന്ന ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളും കേളകം, കൊട്ടിയൂർ ടൗണുകളും കൊട്ടിയൂർ ക്ഷേത്രവും ചേർന്ന് അപൂർവ ദൃശ്യവിരുന്നൊരുക്കും. മഴത്തുള്ളികൾ മുഖത്തേക്ക് പതിക്കുമ്പോൾ മേഘങ്ങൾക്കിടയിൽ നിൽക്കുന്ന അനുഭവം സഞ്ചാരികളുടെ മനസിൽ മായാത്ത ഓർമയായി മാറും.
കേളകം ടൗണിൽ നിന്ന് അടയ്ക്കാത്തോട്-ശാന്തിഗിരി വഴി പാലുകാച്ചിയിലെത്താം. കൊട്ടിയൂർ പഞ്ചായത്തിലെ നീണ്ടുനോക്കി, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ നിന്നുമുള്ള വഴികളും പാലുകാച്ചിയിലേക്ക് എത്തിച്ചേരുന്നു. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലുകാച്ചി മലയിലേക്ക് പ്രവേശിക്കാൻ സെന്റ് തോമസ് മൗണ്ടിലെ ബേസ് ക്യാമ്പിൽ നിന്ന് ടിക്കറ്റ് എടുക്കണം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് നിരക്ക്. രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാല് വരെയാണ് പ്രവേശനം. വനമേഖലയായതിനാൽ വനവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. അട്ടയുടെ ശല്യമുള്ളതിനാൽ സാനിറ്റൈസറോ ഉപ്പോ കരുതണം.
Tags : Palukachimala Nattuvishesham District news