ബീനാച്ചി ടൗണിൽ ഭീഷണിയായി മാറിയ വീട്ടിമരങ്ങൾ
സുൽത്താൻ ബത്തേരി: ദേശീയാത 766 കടന്നുപോകുന്ന തിരക്കേറിയ ബത്തേരി ബീനാച്ചി ടൗണിലാണ് അപകടഭീഷണിയായി വൻവീട്ടിമരം നിൽക്കുന്നത്.
സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും ഓട്ടോ ടാക്സി സ്റ്റാന്റിലെ ഡ്രൈവർമാർക്കും സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന വിദ്യാർഥികളടക്കമുള്ള യാത്രക്കാരും ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്. അപകടഭീഷണിയായി നിൽക്കുന്ന വൻ വീട്ടിമരം മുറിച്ചുനീക്കാൻ പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിനായി അധികൃതർക്ക് അപേക്ഷകളും നൽകി. എന്നാൽ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ടൗണിലെ ഓട്ടോഫ്രണ്ട്സ് പുലരി അയൽക്കൂട്ടം മരം അപകടത്തിലാണെന്ന് കാണിച്ച് ഫ്ളെക്സ് സ്ഥാപിച്ചത് മാത്രമാണ് ഇവിടെയെത്തുന്ന യാത്രക്കാർക്കുള്ള മുന്നറിയിപ്പ്. മരത്തിനോട് തൊട്ട് ചേർന്നാണ് കൽപ്പറ്റ ഭാഗത്തേക്ക് പോകാൻ യാത്രക്കാർ ബസ് കാത്തുനിൽക്കുന്ന കേന്ദ്രമുള്ളത്. മരത്തിൽ നിന്ന് ശിഖരങ്ങൾ വീണ് തകരഷീറ്റ് മേഞ്ഞ കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂര തകർന്ന നിലയിലാണ്. കാറ്റടിക്കുന്പോൾ പോലും മരത്തിലെ വൻ ശിഖരങ്ങൾ പൊട്ടിവീഴുന്നത് പതിവാണ്. അപകടത്തിലായ മരം വെട്ടിനീക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നാണ് സമീപത്തെ കച്ചവടക്കാരടക്കം പറയുന്നത്. നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയോരത്ത് ഭീഷണിയായി നിൽക്കുന്ന വൻമരം വലിയ അപകടമുണ്ടാകുന്നതിന് മുൻപ് മുറിച്ചുനീക്കണമെന്നാണ് ആവശ്യം.