പ്രതീകാത്മക ചിത്രം
മലപ്പുറം: നെല്ല് സംഭരിച്ച പണം നൽകാത്തതിൽ പ്രതിഷേധിച്ച് കർഷകർ സമരത്തിലേക്ക്. നെല്ല് സംഭരിച്ച വകയിൽ 443 കോടി രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. ചിങ്ങം ഒന്നിന് മുന്പ്് തുക നൽകിയില്ലെങ്കിൽ കർഷകദിനാചരണം ബഹിഷ്കരിക്കുന്നതടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കർഷക സംഘടനകളുടെ തീരുമാനം.
പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ് മൂന്നുമാസത്തോളമായി കൊയ്തെടുത്ത നെല്ല് മാസങ്ങൾക്കു മുന്പ് സപ്ലൈകോയുടെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തതനുസരിച്ചാണ് മില്ലുകാർ കൊണ്ടുപോയത്. സംഭരിച്ച് ദിവസങ്ങൾക്കകം പണം നൽകുമെന്നായിരുന്നു വാഗ്ദാനം.
കേന്ദ്ര സർക്കാർ നൽകുന്ന 23.69 രൂപയും സംസ്ഥാന സർക്കാരിന്റെ 6.31 രൂപയും സഹിതം കിലോയ്ക്ക് 30 രൂപയാണ് കർഷകർക്കു നൽകേണ്ടത്. ഇതിൽനിന്ന് കയറ്റുക്കൂലിയിലേക്കുള്ള വിഹിതം കർഷകരിൽനിന്ന് പോകും. കിലോ യ്ക്ക് 12 പൈസയാണ് സർക്കാർ കയറ്റുകൂലിയായി നൽകുന്നത്. 45 പൈസ വരെ കർഷകർക്ക് ചെലവ് വരുന്നുണ്ട്. സീസണ് കൃഷിയായതിനാൽ പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് വിത്തിട്ടത്. കൊയ്ത്ത് കഴിഞ്ഞ് നെല്ല് നൽകി പണം കിട്ടിയാൽ തിരിച്ചുകൊടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
പുഞ്ചപ്പാടത്ത് വെള്ളം അധികമായാൽ കൃഷിയൊന്നാകെ മുങ്ങിപ്പോകും. വെള്ളം കുറഞ്ഞാൽ കരിഞ്ഞും പോകും. ഇതെല്ലാം കണക്കുകൂട്ടിയും കാവലിരുന്നുമാണ് കർഷകർ പെടാപ്പാട് പെട്ട് കൃഷി ചെയ്തത്. എന്നാൽ ഫലം നിരാശയാണ്. അതേസമയം കുടിശിക തുക നൽകാൻ സർക്കാർ തലത്തിൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Tags : Nattuvisesham DistrictNews DeepikaNews