തൃശൂരിലെ പഴക്കടയിൽ വില്പനയ്ക്കുവച്ചിരിക്കുന്ന തണ്ണിമത്തനുകൾ.
തൃശൂർ: നാട് കൊടുംചൂടിൽ വെന്തുരുകുമ്പോൾ ആശ്വാസംതേടി വിപണിയിലെത്തുന്ന മലയാളിയെ കാത്തിരിക്കുന്നതു വിലക്കയറ്റത്തിന്റെ പൊള്ളുന്ന വാർത്തകൾ. വേനൽക്കാലത്തെ പ്രധാന ദാഹശമനികളായ തണ്ണിമത്തനും ചെറുനാരങ്ങയ്ക്കും വില കുതിച്ചുയർന്നു. ആവശ്യക്കാർ ഏറുകയും വിപണിയിൽ ലഭ്യത കുറയുകയും ചെയ്തതാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിനു പിന്നിൽ.
പത്തടി മുന്നിൽ
തണ്ണിമത്തൻ
സാധാരണ തണ്ണിമത്തൻ കിലോയ്ക്ക് പത്തുരൂപയോളമാണ് ഒറ്റയടിക്കു വർധിച്ചത്. രണ്ടാഴ്ച മുന്പുവരെ 25 രൂപയ്ക്കു ലഭിച്ചിരുന്ന സാധാരണ തണ്ണിമത്തന് ഇപ്പോൾ പലയിടങ്ങളിലും 35 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ മധുരവും ജലാംശവുമുള്ള കിരൺ തണ്ണിമത്തന്റെ വില 30ൽ നിന്ന് 40 രൂപയിലേക്കെത്തി. അതേസമയം, വിപണിയിലെ ഏകീകരണമില്ലായ്മ ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. മൊത്തവിപണിയിൽ കിരണിനു 30 രൂപയാണ് നിരക്കെന്നും എന്നാൽ ചില്ലറവില്പനക്കാർ ഇതു 40 രൂപയ്ക്കാണ് വിൽക്കുന്നതെന്നും ആക്ഷേപമുണ്ട്.
ലോഡ് കുറഞ്ഞു
ആന്ധ്രാപ്രദേശിലെയും തമിഴ്നാട്ടിലെയും കൃഷിയിടങ്ങളിൽനിന്നാണ് കേരളത്തിലെ വിപണികളിലേക്കു പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. എന്നാൽ ഇത്തവണ വിതരണശൃംഖലയിൽ ഉണ്ടായ തടസങ്ങൾ വിലയെ ബാധിച്ചു. റംസാൻ ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ലക്ഷ്യമിട്ട് കർഷകർ നേരത്തേതന്നെ തണ്ണിമത്തൻ വിളവെടുത്തു വിറ്റഴിച്ചു. ഇതു നിലവിൽ തോട്ടങ്ങളിൽ സ്റ്റോക്ക് കുറയാൻ കാരണമായി. അന്യസംസ്ഥാനങ്ങളിലും ചൂടു വർധിച്ചതോടെ പ്രാദേശികമായി ഉപയോഗം കൂടി. കേരളത്തിലേക്കുള്ള ലോഡുകളുടെ എണ്ണം കുറഞ്ഞു - ഇതാണ് വില ഉയരാൻ കാരണമെന്നാണ് കച്ചവടക്കാർ പറയുന്നത്.
നാരങ്ങയും പുളിക്കും!
തണ്ണിമത്തനെക്കാൾ വലിയ വിലക്കയറ്റമാണ് ചെറുനാരങ്ങാവിപണിയിൽ നേരിടുന്നത്. കിലോയ്ക്ക് 240 രൂപ മുതൽ 250 രൂപ വരെയാണ് നിലവിലെ വിപണിവില. കടുത്ത ചൂടിൽ നാരങ്ങാവെള്ളവും സർബത്തും കുടിച്ചു ദാഹമകറ്റാമെന്നുവച്ചാൽ അവിടെയും പോക്കറ്റുചോരും. മാത്രമല്ല, വിപണിയിൽ ലഭ്യമാകുന്ന ചെറുനാരങ്ങ നെല്ലിക്കയുടെ വലിപ്പംമാത്രമായതും കൂൾഡ്രിങ്ക്സ് ഷോപ്പുകാരെയും വലയ്ക്കുന്നുണ്ട്.
ഇവയുടെ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതു വഴിയോരത്തെ സർബത്ത് കച്ചവടക്കാരെയാണ്. നാരങ്ങയ്ക്കും തണ്ണിമത്തനും വില ഇനിയും കൂടിയാൽ സർബത്ത് ഉൾപ്പെടെയുള്ള പാനീയങ്ങൾക്കു ഗ്ലാസിന് അഞ്ചുമുതൽ പത്തുരൂപവരെ വർധിപ്പിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. വരുംദിവസങ്ങളിൽ ചൂട് ഇനിയും കടുക്കുമെന്ന കാലാവസ്ഥാറിപ്പോർട്ടുകൾ വിപണിയിൽ വീണ്ടും വിലക്കയറ്റത്തിന് ഇടയാക്കുമോ എന്ന ആശങ്കയിലാണ് പൊതുജനം.
Tags : summer heat nattuvishesham local news