വേമ്പനാട്ടു കായലില്‍നിന്നു പിടിച്ച കൊഞ്ചുമായി മത്സ്യത്തൊഴിലാളി.
കുമരകം: കുട്ടനാട്ടിലെ ജലാശയങ്ങളില്‍ കൊഞ്ചിന്റെ ലഭ്യത വര്‍ധിച്ചു.
കരിമീനും മറ്റു മത്സ്യങ്ങളും കുറഞ്ഞ സാഹചര്യത്തില്‍ കൊഞ്ച് ലഭിച്ചുതുടങ്ങിയത് മത്സ്യത്തൊഴിലാളികള്‍ക്കു നേട്ടമായി. രണ്ടിനം കൊഞ്ചുകളാണ് പ്രധാനമായും കായലില്‍നിന്നു ലഭിക്കുന്നത്. താമരക്കാലനും പെട്ടക്കാലനും. പെട്ടക്കാലന്‍ കൊഞ്ചിനാണ് വലിപ്പം കൂടുതല്‍. അവയുടെ കാലുകള്‍ക്ക് ശരീരത്തേക്കാള്‍ മൂന്നിരട്ടി നീളമുണ്ട്. ഇവയ്ക്ക് 300 മുതല്‍ 500 ഗ്രാം വരെ തൂക്കമുണ്ട്. ശരീരത്തിന്റെയും കാലുകളുടെയും വലിപ്പക്കുറവാണ് താമരക്കാലനെ വ്യത്യസ്തമാക്കുന്നത്. ഇവയ്ക്കു 200 മുതല്‍ 350 ഗ്രാം വരയേ തൂക്കമുണ്ടാകൂ.
കൊഞ്ചുകള്‍ക്ക് കയറ്റുമതി മേഖലയില്‍ വന്‍ ഡിമാൻ ഡാ ണ്. വലിപ്പവും തൂക്കവും അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ഇപ്പോള്‍ വലിയ കൊഞ്ചിനു കിലോഗ്രാമിന് 1,000 രൂപവരെ വില ലഭിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളിക്കു ശരാശരി നാലു കിലോഗ്രാം വരെ കൊഞ്ച് ഇപ്പോള്‍ ദിവസേന ലഭിക്കുന്നുണ്ട്. കായലിലെ ചെളി നീക്കം ചെയ്യുന്നതിന്റെ പേരില്‍ കായല്‍ മണ്ണ് ഡ്രഡ്ജ് ചെയ്തെടുക്കുന്നതിനാല്‍ കായിലിന്റെ അടിത്തട്ടില്‍ ആഴംകൂടി ഉപ്പ് വെള്ളം പ്രവേശിക്കുന്നതാണ് കൊഞ്ചിന്റെ ഉത്പാദനം കൂടാന്‍ കാരണമെന്ന് കുമരകം കാര്‍ഷിക ഗവേഷകേന്ദ്രം മുന്‍ മേധാവി ഡോ. കെ.ജി. പദ്മകുമാര്‍ പറഞ്ഞു.