പ്രതീകാത്മക ചിത്രം
നിലന്പൂർ: കാട്ടാന ഭീതിയിൽ മൂലേപ്പാടം നിവാസികൾ. മേഖലയിൽ രാത്രിയും പകലും കാട്ടാന ഇറങ്ങി തുടങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഇന്നലെ രാവിലെ ആറുമണിയോടെ വനമേഖലയോട് ചേർന്ന കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ വനപാലകരെത്തി കാടു കയറ്റിയത് എട്ടു മണിയോടെയാണ്. കാട്ടാന കൃഷിയിടത്തിലെ ഫാം ഹൗസിന് അടുത്തെത്തിയതോടെ ഫാം ഹൗസിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളി ആനയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒറ്റയാൻ ഇയാൾക്ക് നേരേ തിരിയുകയായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് വനം സ്റ്റേഷനിലെ വനപാലകരെ വിവരം അറിയിച്ചു.
അവരെത്തിയാണ് എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ പെരുവന്പാടം തേക്ക് പ്ലാന്റേഷനിലേക്ക് ആനയെ കടത്തിവിട്ടത്. കുറുവൻപുഴ കടന്നാണ് കാട്ടാന കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.
നിലന്പൂർ-നായാടംപൊയിൽ മലയോര പാതയുടെ ഈ ഭാഗത്ത് കൂടി കാട്ടാന നടന്ന് പോകുന്നത് ടാപ്പിംഗ് തൊഴിലാളികൾക്ക് ഉൾപ്പെടെ ഭീഷണിയാവുകയാണ്. ഒറ്റയാനും മോഴയാനയും മൂന്ന് ആനകൾ ഉൾപ്പെട്ട ഒരു കൂട്ടവുമാണ് എടക്കോട് വനം സ്റ്റേഷൻ പരിധിയിലെ തേക്ക് പ്ലാന്റേ ഷനിൽ സ്ഥിരമായി കാണപ്പെടുന്നത്. കഴിഞ്ഞ ആഴ്ച കുറുവൻപുഴയുടെ തീരത്ത് വച്ച് പെരുവന്പാടം ആദിവാസി നഗറിലെ ഗിരീഷിനെ കാട്ടാന പട്ടാപ്പകൽ ആക്രമിച്ചിരുന്നു.
ആനശല്യം കാരണം മൂലേപ്പാടം, പെരുവന്പാടം മേഖലയിലെ ജനങ്ങളും ടാപ്പിംഗ് തൊഴിലാളികളുമാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ശല്യക്കാരായ കാട്ടാനകളെ കാടു കയറ്റുന്നതിനുള്ള നടപടിയുടെ ഭാഗമായി 15 ന് വനം വകുപ്പ് അകന്പാടം വനം സ്റ്റേഷനിൽ യോഗം വിളിച്ചിട്ടുണ്ട്.