തളിമല പ്രദേശത്ത് സജീവന്റെ വീടിന്റെ മേൽകൂരയിൽ നിലയുറപ്പിച്ച് കുരങ്ങൻമാർ.
വൈത്തിരി: പഞ്ചായത്തിലെ 15-ാം വാർഡിൽപെട്ട തളിമല പ്രദേശത്ത് കുരങ്ങുശല്യം രൂക്ഷമാകുന്നു. പ്രദേശവാസികളുടെ ദിനചര്യകളെയും കൃഷിയെയും ഒരുപോലെ ബാധിക്കുന്ന രീതിയിൽ കുരങ്ങുകളുടെ ശല്യം വർധിച്ചിട്ടും വനംവകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തളിമല പ്രദേശത്തെ പ്ലാന്റേഷൻ മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലുമാണ് കൂട്ടത്തോടെ കുരങ്ങുകൾ ഇറങ്ങുന്നത്.
വീടുകളുടെ മേൽക്കൂരകൾ തകർക്കുക, ഭക്ഷണസാധനങ്ങൾ കവർന്നു കൊണ്ടുപോവുക, വളർത്തുമൃഗങ്ങളെയും കുട്ടികളെയും ആക്രമിക്കാൻ മുതിരുക എന്നിവ ഇവിടെ നിത്യസംഭവമായി മാറിയിരിക്കുന്നു. വാതിലുകളും ജനലുകളും അടച്ചിട്ടാലും കുരങ്ങുകൾ വീടിനുള്ളിലേക്ക് അക്രമിച്ചുകയറുന്ന അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.
മേഖലയിലെ കർഷകർ വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തെങ്ങ്, കമുക്, വാഴ, പ്ലാവ്, ഏലം, മറ്റ് പച്ചക്കറി വിളകൾ എന്നിവ കുരങ്ങുകൾ കൂട്ടത്തോടെയെത്തി നശിപ്പിക്കുകയാണ്. വിളവെടുപ്പിന് പാകമാകുന്നതിന് മുൻപ് തന്നെ കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കപ്പെടുന്നതിനാൽ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക നഷ്ടമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ പ്രദേശത്തുണ്ടായിട്ടുള്ളത്.
സ്കൂൾ കുട്ടികൾക്കും വയോധികർക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പ്രദേശത്തെ വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയ സാധാരണക്കാരുടെ ജീവിതത്തെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിഷയത്തിൽ വനംവകുപ്പും പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് വൈത്തിരി പഞ്ചായത്ത് 15-ാം വാർഡ് വികസന സമിതിയും പ്രദേശവാസികളും ആവശ്യപ്പെട്ടു.
എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വനംവകുപ്പ് ഓഫീസിന് മുന്നിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തളിമലവാസികളുടെ തീരുമാനം.
Tags : District News Nattuvishesham Thalimala monkey