കോട്ടയം: മാംസവിപണിയില്‍ വില കുതിച്ചുയരുന്നു.ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി-അറവുമാട്-കോഴി വരവ് ഗണ്യമായി കുറഞ്ഞതാണ് വിലവര്‍ധനയ്ക്കുകാരണം. പോത്തിറച്ചി വില കിലോയ്ക്ക് 380 മുതല്‍ 500 രൂപ വരെയായാണ് ഉയര്‍ന്നത്. പോത്തിറച്ചിക്ക് ജില്ലയില്‍ വില ഏകീകരണമില്ല. പലയിടത്തും വില തോന്നുംപടിയുമാണ്.
തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള കന്നുകാലികളുടെയും മാടുകളുടെയും വരവ് പകുതിയായി കുറഞ്ഞതും ലഭ്യതക്കുറവും ചരക്കുനീക്കത്തിലെ തടസങ്ങളുമാണ് പോത്തിറച്ചിയുടെ വിലയെ ബാധിച്ചിരിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ആന്ധ്രയും തെലുങ്കാനയും മഹാരാഷ്ട്രയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറച്ചി കയറ്റുമതി സ്ഥാപനങ്ങള്‍ ഉയര്‍ന്നവിലയില്‍ പോത്തുകളെ വാങ്ങുന്നതിനാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോത്തുവിപണിയില് വിലയേറി. അതിനാല്‍ കേരളത്തിലേക്ക് കച്ചവടക്കാര്‍ എത്തിക്കുന്ന പോത്തിന്റെ എണ്ണം കുറഞ്ഞു.
ലോക മാര്‍ക്കറ്റില്‍ ഇന്ത്യയില്‍നിന്നുള്ള പോത്തിറച്ചിക്ക് പ്രിയം കൂടുതലായതിനാല്‍ കയറ്റുമതി സ്ഥാപനങ്ങള്‍ ഗ്രാമീണ മേഖലകളില്‍ വരെ എത്തി പോത്തിനെ കൊണ്ടുപോകുന്നു. കേരളത്തിലേക്ക് ഇറച്ചിമൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ വാഹനവാടക, ജോലിക്കാരുടെ വേതനം എന്നിവയ്ക്കുള്ള വലിയ ചെലവിന് പുറമേ വൻ നികുതിയുമുണ്ടെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന് ദേശീയ പ്രസിഡന്റ് എം.എ. സലീം പറഞ്ഞു.
പ്രാദേശിക മാര്‍ക്കറ്റുകളില്‍ നിന്ന് ഉരുക്കളെ വാങ്ങാനും അവിടെത്തന്നെ കശാപ്പിനും സൗകര്യമുള്ളിടത്ത് വിലക്കയറ്റം അത്രയേറെ ബാധിച്ചേക്കില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും നടക്കുന്ന വേനലവധി വരെ മാംസത്തിനുള്ള ആവശ്യവും വര്‍ധിച്ചിട്ടുണ്ട്. ഇതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ഇറച്ചിവില നിയന്ത്രിക്കാന്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. കൃത്രിമ വിലക്കയറ്റമുണ്ടായാല്പ്പോലും സര്‍ക്കാര്‍ ഇടപെടലിന് സഹായിക്കുന്ന ചട്ടങ്ങളില്ല. തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ വ്യാപാരികളുമായി ബന്ധപ്പെട്ട് ചില ശ്രമങ്ങള്‍ നടത്താറുണ്ടെന്നുമാത്രം.
ഉയര്‍ന്ന താപനില കാരണം കോഴികള്‍ വ്യാപകമായി ചത്തുപോകുന്നത് ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഇതു കോഴിയിറച്ചി വിലക്കയറ്റത്തിന് കാരണമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ 135 രൂപയില്‍ നിന്ന് 175 രൂപയായിട്ടാണ് വര്‍ധിച്ചത്.
കഴിഞ്ഞ മാസം വില കുറഞ്ഞതോടെ പുതുതായി കോഴിക്കുഞ്ഞുങ്ങളെ വാങ്ങാനോ വളര്‍ത്താനോ കര്‍ഷകര്‍ മടിച്ചതാണ് വിപണിയില്‍ കോഴികള്ക്കുണ്ടായ ക്ഷാമത്തിന്റെ മറ്റൊരു കാരണം.
സുനാമി ഇറച്ചിവില്പന വ്യാപകം
ജില്ലയില്‍ സുനാമി ഇറച്ചിവില്പന വ്യാപകമായി.ഇതര സംസ്ഥാനങ്ങളില്‍നിന്ന് അറവുമാടുകളുടെ വരവ് കുറഞ്ഞതോടെ ജില്ലയിലെ കശാപ്പുശാലകള്‍ പ്രതിസന്ധി നേരിടുമ്പോഴാണ് സുനാമി ഇറച്ചിയുടെ വില്‍പ്പന വ്യാപകമായിരിക്കുന്നത്. നോര്‍ത്ത് ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാംസ കയറ്റുമതി ഫാക്ടറികള്‍ ആന്ധ്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും കടന്നുവന്നതോടെ അവിടെനിന്നുള്ള പോത്ത്, കാള തുടങ്ങിവയുടെ വില്‍പ്പന ഏതാനും ലോബി കൾ കൈയടക്കി.
ഇതോടെ അവിടെനിന്നുള്ള കന്നുകാലിവരവ് ദുഷ്കരമായി. പ്രതിമാസം ഒന്നരലക്ഷം അറവുമാടുകള്‍ എത്തുന്നത് ഇപ്പോള്‍ അന്‍പതിനായിരമായി കുറഞ്ഞിട്ടുണ്ട്.
ഗോവധ നിരോധനം കര്‍ശനമാക്കിയ സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ അവിടെ ചത്തുവീഴുന്ന കന്നുകാലികളെ സംസ്കരിക്കാന്‍ കരാറെടുത്തവരില്നിന്നു വാങ്ങുന്ന ഇറച്ചി ശീതീകരണ സംവിധാനമുള്ള വാഹനങ്ങളില്‍ കൊണ്ടുവരുന്നതാണ് ‘സുനാമി ഇറച്ചി’ എന്ന പേരില്‍ അറിയപ്പെടുന്നത്. സുനാമി ഇറച്ചിയുടെ വില്‍പ്പനയ്ക്കെതിരേ തദ്ദേശ, ആരോഗ്യ വകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം എബി ഐപ്പ് ആവശ്യപ്പെട്ടു.
Tags : nattu vishesham Price hike meat market