ചാത്തന്നൂര്‍: ചാത്തന്നൂരിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തന സജ്ജമാക്കി പരവൂരിൽ നിന്നും കൊട്ടാരക്കര നിന്നും വരുന്ന സ്വകാര്യ ബസുകള്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും മിനി സിവില്‍ സ്റ്റേഷനും സമീപമായി ഒരു ഏക്കറോളം ഭൂമിയില്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡും അനുബന്ധ സൗകര്യങ്ങളുമുണ്ട്.
കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഇവ നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കെട്ടിടങ്ങളുടെ ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയതല്ലാതെ ഒരു ബസ് പോലും സ്റ്റാന്‍ഡില്‍ എത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് യോഗം ആരോപിച്ചു. പരവൂര്‍ നിന്നും വരുന്ന ബസുകള്‍ ഒന്നര കിലോമീറ്ററൂം കൊട്ടാരക്കര നിന്നും വരുന്ന ബസുകള്‍ ഒരു കിലോമീറ്ററൂം അധികം സഞ്ചരിച്ചാല്‍ സ്റ്റാന്‍ഡില്‍ കയറി പോകാനാകും. പ്രദേശത്തിന്റെ വികസനത്തിന് ആക്കം കൂട്ടുന്നതോടൊപ്പം ജനങ്ങളുടെ യാത്രാ ക്ലേശത്തിന് ഒരു പരിധിവരെ സഹായകരവുമാകും.
ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ഓഫീസുകളും സ്ഥിതി ചെയ്യുന്ന ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ എത്തുന്നതിന് ജങ്ങള്‍ക്ക് ഉള്ള ബുദ്ധിമുട്ടിന് പരിഹാരവുമാകും.ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിക്കും ചാത്തന്നൂര്‍ പഞ്ചായത്ത് അധികൃതര്‍ക്കും നിവേദനം നല്‍കും.
യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം എന്‍. ജയചന്ദ്രന്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എസ്.ശ്രീലാല്‍, സുഭാഷ് പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kollam