പഴൂര്‍ ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ.
കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചിലസുല്ത്താന് ബത്തേരി: ചീരാല്‍–നമ്പ്യാര്‍കുന്ന് മേഖലയില്‍ മാസങ്ങളായി തുടരുന്ന വന്യജീവി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ പഴൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പ്രദേശവാസികള്‍ പങ്കെടുത്തു. പഴൂര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. മാസങ്ങളായി പുലിയുടെയും കടുവയുടെയും ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടും വനവകുപ്പ് ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം വഴിയാത്രക്കാരുടെ മുന്നിലേക്ക് കടുവ ചാടിയ സംഭവം ഉണ്ടായിട്ടും അനങ്ങാപ്പാറ സമീപനമാണ് വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെ സമരക്കാര്‍ പറഞ്ഞു. വന്യജീവികളെ കൂടുവച്ച് എത്രയും വേഗം പിടികൂടുക, വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ചീരാല്‍–നമ്പ്യാര്‍കുന്ന് മേഖല നിലവില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ചിന്റെ കീഴിലായതിനാല്‍ വന്യജീവി ഇറങ്ങിയ വിവരം അറിയിച്ചാല്‍ വനപാലകര്‍ സ്ഥലത്തെത്താന്‍ മണിക്കൂറുകള്‍ വൈകുന്നതായും നാട്ടുകാര്‍ ആരോപിച്ചു. പ്രദേശത്തെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് ധര്‍ണ ഉദ്ഘാടനം ചെയ്തു. കര്‍മസമിതി ചെയര്മാന് കെ.ആര്. സാജന് അധ്യക്ഷത വഹിച്ചു. നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് ഗംഗാധരന് ആത്താര്‍, ജനപ്രതിനിധികളായ അമല്‍ ജോയ്, ഷീജ സതീഷ്, വി.ടി. ബേബി, ഷീജ രാജു, എം.എസ്. ഫെബിന്, സമരസമിതി കണ്‍വീനര്‍ എം.എ. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.
കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചിൽ
സുല്‍ത്താന്‍ബത്തേരി: ചീരാല്‍ പ്രദേശത്ത് വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും ദിവസങ്ങളായി ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കടുവയെ പിടികൂടാന്‍ വനംവകുപ്പ് തെരച്ചില്‍ ശക്തമാക്കി. വയനാട്ടിലെ വിവിധ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) സംഘങ്ങളെ ഏകോപിപ്പിച്ച് 40 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിച്ചു. കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഞ്ചാരപാത നിരീക്ഷിക്കുന്നതിനുമായി പ്രദേശത്ത് വിപുലമായ കോമ്പിംഗ് പരിശോധന തുടരുകയാണ്. തെര്‍മല്‍ കാമറ സംവിധാനമുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് രാത്രികാല നിരീക്ഷണവും വിവിധ മേഖലകളില്‍ ശക്തമാക്കിയിട്ടുണ്ട്. കടുവയെ സുരക്ഷിതമായി പിടികൂടുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ നിരന്തര നിരീക്ഷണവും തെരച്ചില്‍ പ്രവര്‍ത്തനങ്ങളും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ജനകീയ സമിതിയുടെ ആവശ്യങ്ങള്‍ക്ക്
പരിഹാരം കാണും: ഡിഎഫ്ഒ
സുല്‍ത്താന്‍ ബത്തേരി: ചീരാല്‍ പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരം കാണുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ആഷിഖ് അലി അറിയിച്ചു.
കഴിഞ്ഞദിവസം സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഡിഎഫ്ഒ ഉറപ്പ് നല്‍കിയത്. ചീരാല്‍ മേഖലയില്‍ ഭീതി സൃഷ്ടിക്കുന്ന കടുവയെ പിടികൂടാന്‍ തോട്ടാമൂല, മേപ്പാടി മേഖലകളിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായിചേര്ന്ന് സംയുക്തമായി നടപടികള്‍ ശക്തമാക്കും. കടുവയെ പിടികൂടുന്നതുവരെ ആര്‍ആര്‍ടി അംഗങ്ങള്‍ ചീരാലില്‍ ക്യാമ്പ് ചെയ്യും. കടുവയെ പിടികൂടുന്നതിനായി ആവശ്യമായ സ്ഥലങ്ങളില്‍ കൂടുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു.
ചീരാല്‍ വില്ലേജിനെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളില്‍ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്ന സമരസമിതിയുടെ ആവശ്യവും പരിഗണിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പഴൂര്‍ ഫോറസ്റ്റ് ഓഫീസിന് മുന്നില്‍ സമരസമിതി നടത്തിവന്ന സമരം അവസാനിപ്പിച്ചത്.
Tags : Nattuvisesham DistrictNews DeepikaNews