അഞ്ചല്‍ : പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സിപിഐയിലെ സി. അജയപ്രസാദിനെ ഔദ്യോഗികമായി തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം ചുവരെഴുത്തുകള്‍ ആരംഭിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായിരിക്കുകയാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍.
മത്സരരംഗത്തേക്ക് സിപിഐ നിർദേശിച്ച സി. അജയപ്രസാദിന്റെ സ്വന്തം നാടായ ഏരൂരിലാണ് ചുവരെഴുത്ത് ആരംഭിച്ചത്. മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന മതിലുകളില്‍ ചിലത് രാത്രിയോടെ തന്നെ എഴുതി പൂര്‍ത്തീകരിച്ചു. മറ്റുള്ളിടത്ത് കഴിഞ്ഞ ദിവസം രാവിലെയോടെ തന്നെ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഇടതുമുന്നണി പ്രവര്‍ത്തകര്‍ നടത്തുന്നത്. പതിറ്റാണ്ടായി ഇടതുമുന്നണിക്കൊപ്പം നില്ക്കുന്ന മണ്ഡലമാണ് പുനലൂര്‍.
1996 മുതല്‍ രണ്ട് തവണ പി.എസ്. സുപാലും പിന്നീടുള്ള മൂന്നുതവണ കെ. രാജുവും വീണ്ടും സുപാലും പുനലൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. കെ. രാജു ഒരുതവണ മന്ത്രിയുമായി. ഓരോ തവണയും റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ഥികളുടെ വിജയം.
അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയിലാണ് കന്നി അങ്കത്തിനായി മുതിര്‍ന്ന നേതാവും തോട്ടം മേഖലയില്‍ തൊഴിലാളികള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള അജയപ്രസാദിനെ തന്നെ സിപിഐ മത്സര രംഗത്തേക്ക് എത്തിച്ചത്.ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി സ്വദേശിയാണ് അജയപ്രസാദ്.
ഹയര്‍ സെക്കൻഡറി അധ്യാപികയായ ശ്രീലതയാണ് ഭാര്യ. ആദിത്യന് അഭിനന്ദന് എന്നിവര്‍ മക്കളാണ്. ഇടതുമുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ പ്രചാരണ രംഗത്ത് സജീവമാകുമെന്ന് അജയപ്രസാദ് വ്യക്തമാക്കി.
Tags : nattu vishesham Punalur Constituency