വാഴപ്പിള്ളി ജനശക്തി - തൃക്ക റോഡ് വെള്ളത്തിനടിയിലായപ്പോള്‍.
മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലെയും തൊടുപുഴയാറിലെയും ജലനിരപ്പ് അപകടനിരപ്പില്‍ തുടരുന്നതോടെ മൂവാറ്റുപുഴയിലെ ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. മലങ്കര ഡാമിന്റെ ആറു ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. ഓരോ ഷട്ടറില്‍ നിന്ന് 50 സെന്റീമീറ്റര്‍ വെള്ളം വീതമാണ് നിലവില്‍ പുറത്തേയ്ക്ക് ഒഴുക്കുന്നത്. എന്നാല്‍ ഡാമിലെ വെള്ളത്തിന്റെ അളവ് 41.30 സെന്റീമീറ്റര്‍ എത്തി നില്ക്കുന്നതില് നിലവില്‍ ഉയര്‍ത്തിയിട്ടുള്ള മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് അധികൃതര്‍ പറഞ്ഞു.
കൊച്ചങ്ങാടിയിലെ നിരവധി വീടുകളിലും ഇലാഹിയ നഗറിലെ പതിനഞ്ചോളം വീടുകളിലുമാണ് വെള്ളം കയറിയിരിക്കുന്നത്. ഞായറാഴ്ച വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീടുകള്‍ ശുചീകരിച്ച് താമസം തുടങ്ങുന്നതിന് തയാറെടുക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ വീണ്ടും വെള്ളം കയറിയത്. വീടുകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്.
വാഴപ്പിള്ളി ജെബി സ്കൂള്‍, ടൗണ്‍ യുപി സ്കൂള്‍, കടാതി എന്‍എസ്എസ് കരയോഗം, കാവുങ്കര വനിതാ സെന്റർ, കുര്യന്മല കമ്യൂണിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ വരെ പെയ്ത കനത്ത മഴയില്‍ മൂവാറ്റുപുഴ താലൂക്കിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശമുണ്ടായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വാഴപ്പിള്ളി ജനശക്തി ലിങ്ക് റോഡ്-തൃക്ക മേഖല പൂര്‍ണമായും വെള്ളത്തിനടിയിലായി. പായിപ്ര ഇടശേരികുടിയില്‍ ജമാലിന്റെ പുരയിടത്തിലെ കിണര്‍ താണുപോയി.
കടാതി, രണ്ടാര്‍, കവളക്കുഴി തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും മൂവാറ്റുപുഴയാറിലെ പുഴയോര നടപ്പാത ഇപ്പോഴും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മഴയ്ക്ക് ശമനമുണ്ടെങ്കിലും മൂവാറ്റുപുഴയാറിന്റെ തീരങ്ങളില്‍ വസിക്കുന്നവര്‍ തുടര്‍ന്നും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാനും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാനുമായി പ്രത്യേക കണ്ട്രോള് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
വാഴപ്പിള്ളി ജനശക്തി-തൃക്ക റോഡ് വെള്ളത്തിലായി
മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ വാഴപ്പിള്ളി ജനശക്തി - തൃക്ക റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനിലയില്‍ തുടരുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണമായത്. വാഴപ്പിള്ളി ജനശക്തി ലിങ്ക് റോഡ് - തൃക്ക മേഖലയിലെ വീടുകളിടലക്കം വെള്ളം കയറിയ അവസ്ഥയിലാണ്. എംസി റോഡിലേക്കും, വാഴപ്പിള്ളിയിലേക്കും പോകുന്ന വാഹനങ്ങള്‍ പ്രധാന റോഡ് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു.
ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ചെയർപേഴ്സണും കൗൺസിലർമാരും
മഴവെള്ളക്കെടുതിയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച് നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണിയും കൗണ്‍സിലര്‍മാരും. വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ചെയര്‍പേഴ്സണ്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാനസിക പിന്തുണയും ഒരുപോലെ പ്രധാനമാണെന്നും നഗരസഭയുടെ എല്ലാ പിന്തുണയും തുടരുമെന്നും ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു.
സൗജന്യ മെഡിക്കല്‍ ക്യാമ്പുമായി ഐഎംഎ
മൂവാറ്റുപുഴ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മൂവാറ്റുപുഴ ശാഖയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ജെബി സ്കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഐഎംഎ മൂവാറ്റുപുഴ പ്രസിഡന്റ് ഡോ. മുഹമ്മദ് ഹസന്, ഡോ. രവീന്ദ്രനാഥ് കമ്മത്ത്, ഡോ. അജി ബാലകൃഷ്ണന്, ഡോ. പി.കെ. അലി, ഡോ. അതുല്‍, ഡോ. ജോര്‍ജ്, ഡോ. അനുരാഞ്ജന എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പിലെത്തിയ രോഗികളെ പരിശോധിച്ച് ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കിയത്. ക്യാമ്പിന്റെ സംഘാടനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷഹന മാഹിന്‍, പി. രജിത എന്നിവര്‍ നേതൃത്വം നല്കി.