കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് കമ്പിയിട്ട തെസ്നിയെ ക്യാമ്പിലേക്ക് മാറ്റുന്നു.
കോഴിക്കോട്: ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ പകൽ മഴകുറഞ്ഞെങ്കിലും രാത്രിയോടെ ശക്തിപ്പെട്ടു. പകൽ മഴ കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസമായി. വെള്ളക്കെട്ട് കുറഞ്ഞു. എന്നാൽ പല റോഡുകളും വെള്ളത്തിലാണ്. രാത്രി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നഗര പ്രദേശത്തിന് സമീപത്തുള്ള മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലാണ് വ്യാപകമായ വെള്ളപ്പൊക്കമുണ്ടായത്. ശനി രാത്രി തന്നെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. മിക്ക വീട്ടുകാരും ബന്ധുവീടുകളിലേക്ക് താമസം മാറി. മാവൂര്‍ പഞ്ചായത്തിലെ കുറ്റിക്കടവ്, വളയന്നൂര്‍, തെങ്ങിലക്കടവ്, കച്ചേരിക്കുന്ന്,എന്നിവിടങ്ങളിലാണ് വീടുകള്‍ ഒഴിഞ്ഞത്.
പതിനഞ്ചോളം വീട്ടുകാരാണ് മാവൂര്‍ പഞ്ചായത്ത് പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കക്കെടുതി കാരണം വീടുകള്‍ ഒഴിയേണ്ടിവന്നത്.ചാത്തമംഗലം പഞ്ചായത്തിലെ സങ്കേതം, കോട്ടോൽ താഴം, വിരുപ്പിൽ, ഇഷ്ടിക ബസാർ, പാഴൂർ മേഖലകളിലും നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചാത്തമംഗലം സങ്കേതത്തിൽ മാവൂർ ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയാണ് ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.പെരുവയൽ പഞ്ചായത്തിലും വെള്ളപ്പൊക്കക്കെടുതി രൂക്ഷമാണ്. പള്ളിക്കടവ്, കായലം ഭാഗങ്ങളിലാണ് വെള്ളപ്പൊക്കത്തിന്റെ തീവ്രത ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്.
ഇവിടെയും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.മാവൂർ, ചാത്തമംഗലം, പെരുവയൽ പഞ്ചായത്തുകളിലൊക്കെ ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചു. അങ്കണവാടികളും സാംസ്കാരിക നിലയങ്ങളും ആളൊഴിഞ്ഞ വീടുകളും കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്.ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ ഇനിയും നിരവധി വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയുണ്ട്.വെള്ളപ്പൊക്കമേഖലകളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. അതുകൊണ്ടുതന്നെ വിവിധ പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലുമാണ്. ഇത് പ്രദേശവാസികൾക്ക് മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുന്നതിന് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെമുതൽ മാവൂർ ഫയർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇത്തരം പ്രദേശങ്ങളിൽ എത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിരുന്നു.
കോഴിക്കോട്: ജില്ലയിലെ മലയോര മേഖലകളിലും മറ്റും ശക്തമായ മഴ തുടരുന്നതിനാലും വെള്ളക്കെട്ടുള്ളതിനാലും ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഓൺലൈൻ ക്ലാസുകൾക്ക് അവധി ബാധകമല്ല.
മലബാർ റിവർ ഫെസ്റ്റിവൽപരിപാടികൾ റദ്ദാക്കി
കോഴിക്കോട്: ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോടഞ്ചേരിയിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഇന്ന് നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മത്സരങ്ങൾ, പരിശീലനം തുടങ്ങിയവക്കും വിലക്കേർപ്പെടുത്തി. പൊതുജനങ്ങളും സംഘാടകരും മത്സരാർഥികളും നദീതടങ്ങളിൽ പ്രവേശിക്കരുത്. പ്രദേശത്ത് തഹസിൽദാർ, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗങ്ങൾ കർശന നിയന്ത്രണം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
വീട് തകർന്നു,കിണർ ഇടിഞ്ഞുതാഴ്ന്നു
ബാലുശേരി: ഉണ്ണികുളം മൂന്നാം വാർഡ് വാകേരിയിൽ വീട് തകർന്നു. ശശി പൂളയുള്ളതിലിന്റെ വീടാണ് കനത്ത മഴയിൽ തകർന്നുവീണത്. ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ഓടിട്ട മേൽക്കൂര തകർന്നുവീഴുകയായിരുന്നു. ശശിയും ഭാര്യ പത്മിനിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.താമരശേരി വാടിക്കൽ ഓണിപ്പൊയിൽ ഒ.പി. ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഞായറാഴ്ച പുലർച്ചെ പെയ്ത ശക്തമായ മഴയിലാണ് കിണർ ഇടിഞ്ഞുതാഴ്ന്നത്.
ഓട്ടോ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു
കുറ്റിക്കാട്ടൂര്‍: കനത്ത മഴയെ തുടർന്ന് കുറ്റിക്കാട്ടൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു.അപകടത്തിൽ ഡ്രൈവർ കണിയാത്ത് സ്വദേശി ജോഷി അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടിലേക്ക് വീണ ശേഷം മാവിൻകൊമ്പിൽ പിടിച്ചുനിന്ന ജോഷിയെ പിന്നീട് നാട്ടുകാർ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.കുറ്റിക്കാട്ടൂർ കണിയാത്ത് പള്ളിക്ക് സമീപം ഇന്നലെ പുലർച്ചെയായിരുന്നു അപകടം. കോൺക്രീറ്റ് റോഡിലൂടെ വരികയായിരുന്ന ഓട്ടോ ശക്തമായ മഴയ്ക്കിടെ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
മാമ്പുഴയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം കാരണം തോട്ടിൽ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.തോടിന് കൈവരി ഇല്ലാത്തതും അപകടത്തിന് കാരണമായി. റോഡും തോടും തിരിച്ചറിയാൻ കഴിയാത്ത വിധം വെള്ളം കയറിയ അവസ്ഥയായിരുന്നു.ഓട്ടോയിൽ യാത്രക്കാർ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി.
അത്തോളിയിൽ വീടിന്റെ മതിൽ ഇടിഞ്ഞ് താഴ്ന്നു
അത്തോളി: കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ മതിൽ ഇടിഞ്ഞ് താഴ്ന്നതോടെ രണ്ട് വീടുകൾക്ക് അപകട ഭീഷണി നേരിടുന്നതായി പരാതി.കൊങ്ങന്നൂർ മാട്ടാർച്ചാലിൽ മീത്തൽ മുഹമ്മദ് അബ്ദു റഹിമാന്റെ വീടിന് മുൻവശത്തുള്ള ഏകദേശം പത്ത് അടി താഴ്ചയിൽ കെട്ടിയ സംരക്ഷണ മതിലാണ് ഇന്നലെ പുലർച്ചെ നാലോടെ ഭാഗികമായി ഇടിഞ്ഞ് താഴ്ന്നത്. ഇതിനെ തുടർന്ന് മണ്ണ് സമീപത്തെ വീട്ടിലെ അടുക്കള ഭാഗത്തേക്ക് ഇടിഞ്ഞുവീണു. മതിലിന്റെ പകുതിഭാഗം വലിയ പാറക്കെട്ടിന്റെ സംരക്ഷണത്തിലാണെങ്കിലും മുകൾഭാഗം ഏത് നിമിഷവും ഇടിഞ്ഞു വീഴാനിടയുള്ള അപകടാവസ്ഥയിലാണ്.
മുഹമ്മദ് അബ്ദു റഹിമാന്റെ വീടിന് ഏകദേശം ആറ് മീറ്റർ അകലെയാണ് കിണർ സ്ഥിതി ചെയ്യുന്നത്. മഴ കൂടുതൽ ശക്തമായാൽ കിണറിനും വീടിനും ഭീഷണിയുണ്ടാകുമെന്ന ആശങ്കയിലാണ് കുടുംബം. സമീപത്തെ മാട്ടാർച്ചാലിൽ നസീമയുടെ ഇഎംഎസ് ഭവന പദ്ധതിയിൽ നിർമിച്ച വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മണ്ണിടിച്ചിലിന്റെ ഭീഷണി നിലനിൽക്കുന്നത്. സംഭവസ്ഥലം വാർഡ് അംഗം എ.എം. സരിത സന്ദർശിച്ച് വീട്ടുകാരുമായി ചർച്ച നടത്തി. ഉച്ചയോടെ പഞ്ചായത്ത്, വില്ലേജ് അധികൃതരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
700 വാഴകൾവെള്ളത്തിലായി
മുക്കം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ചേന്ദമംഗല്ലൂരിൽ കൃഷി നാശം. കുഴിമയിൽ കെ.ടി. അബ്ദുൽ മജിദിന്റെ കുല വന്ന 700 വാഴകൾ നശിച്ചു. നോർത്ത് ചേന്ദമംഗല്ലൂരിലെ മിനി പഞ്ചാബ് വയലിൽ കൃഷി ചെയ്ത നേന്ത്ര, റോബസ്റ്റ് വാഴകളാണ് നശിച്ചത്. ഒരു മാസം മുമ്പ് കുല വന്ന വാഴകൾ നശിച്ചതോടെ ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകൻ പറഞ്ഞു. രണ്ട് ദിവസം പൂർണമായും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് വാഴകൾ നശിച്ചത്. കൃഷി നാശത്തിന് സർക്കാർ സഹായം ലഭ്യമാക്കണമെന്നാവശ്യം ഉയരുന്നുണ്ട്.
കല്യാണം കഴിഞ്ഞ് ബോട്ടിൽ വീട്ടിലേക്ക്
മുക്കം: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ കല്യാണ ഓഡിറ്റോറിയം വെള്ളത്തിലായതോടെ ദുരിതത്തിലായി നവദന്പതികൾ. ഇരുവഴിഞ്ഞിയുടെ ഓരങ്ങളിലുള്ള പുൽപ്പറമ്പിലെയും ചേന്ദമംഗല്ലൂരിലെയും വിവിധ പ്രദേശങ്ങൾ വെള്ളത്തിലായതോടെയാണ് എൻസി ഓഡിറ്റോറിയത്തിൽ ഇന്നലെ നടക്കേണ്ടിയിരുന്ന കല്യാണത്തെ കുറിച്ചും ആശങ്ക ഉയർന്നത്.
എന്നാൽ മുക്കത്തെ ഓഡിറ്റോറിയം ഒഴിവാണെന്ന് അറിഞ്ഞതോടെ വിവാഹം അവിടേക്ക് മാറ്റുകയായിരുന്നു. വരന്റെ പിതാവ് സി.ടി. ബദറുസമാനും ഉമ്മ നുസ്റിയയും മറ്റു ബന്ധുക്കളും ചേർന്ന് നാട്ടുകാരിലേക്ക് വിവരം കൈമാറുകയും ആഘോഷപൂർവം കല്യാണം നടത്തുകയുമായിരുന്നു. കല്യാണം സന്തോഷപൂർവം നടന്നങ്കിലും വരനും വധുവും വിവാഹം കഴിഞ്ഞ് പുൽപ്പറമ്പിൽ നിന്ന് വീട്ടിലേക്ക് കയറാൻ പറ്റാത്ത വെള്ളമായിരുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല. പുൽപ്പറമ്പ് രക്ഷാസേനയുടെ വളണ്ടിയർ സി.കെ. ഷബീറിന്റെ നേതൃത്വത്തിൽ ബോട്ടിലായി വരൻ അൽത്താഫുസമാന്റെയും വധു ഷാമിലയുടെയും യാത്ര. പുൽപ്പറമ്പിൽ നിന്ന് വരന്റെ വീട്ടിലേക്ക് ബോട്ടിൽ വന്ന വധുവിനും ഇത് വേറിട്ട അനുഭവമായി മാറി.
വിള്ളലുണ്ടായസ്ഥലങ്ങൾ സന്ദർശിച്ചു
കൂരാച്ചുണ്ട്: ശക്തമഴയെ തുടർന്ന് മലയോര ഹൈവേയുടെ ഇരുപത്തെട്ടാംമൈൽ - തലയാട് റോഡിനുണ്ടായ മണ്ണിടിച്ചിൽ, റോഡിന് വിള്ളലുണ്ടായ സ്ഥലങ്ങൾ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമ കുന്നുമ്മൽ സന്ദർശിച്ചു.
നിലവിലെ റോഡിന്റെ അവസ്ഥയെ കുറിച്ച് കെആർഎഫ്ബിയുമായി ബന്ധപ്പെടുകയും അടിയന്തരമായി വിള്ളലുണ്ടായ ഭാഗങ്ങളിൽ കോൺക്രീറ്റ് ഫില്ലിംഗ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാശനഷ്ടമുണ്ടായ വീടുകളും സന്ദർശിച്ചു. ബ്ലോക്ക് അംഗം അരുൺ ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശേരി, അംഗങ്ങളായ റസീന യൂസഫ്, ജോസ് വെളിയത്ത്, ഡാർളി പുല്ലങ്കുന്നേൽ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അഹമ്മദ്, വി.എസ്. ഹമീദ് എന്നിവരും സന്നിഹിതരായി.
ചെമ്പനോട ബഡ്സ് സ്കൂൾഭാഗത്ത് മണ്ണിടിച്ചിൽ
ചെമ്പനോട: ചക്കിട്ടപാറ പഞ്ചായത്തിന്റെ അധീനതയിലുള്ള ചെമ്പനോട ബഡ്സ് സ്കൂൾ - കെട്ടിടത്തോനുബന്ധിച്ചു നിർമ്മിച്ച അടുക്കള ചാർത്തിന്റെ ഭാഗമായുള്ള കരിങ്കൽ കെട്ട് കനത്ത മഴയിൽ ഇടിഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, മെമ്പർ മാരായ ജിനീഷ് കല്ലുംപുറത്ത്, ഗിരീഷ് കോമച്ചങ്കണ്ടി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.സ്കൂൾ അധ്യാപിക സരള, പിടിഎ പ്രസിഡന്റ് ജയ്ഷോ പി. ജോർജ്, പ്രിയ, എബിൻ കുംബ്ലാനി എന്നിവർ ഒപ്പമുണ്ടായിരുന്നു. പ്രശ്നം പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റും വൈസ് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും പറഞ്ഞു. ഒരാഴ്ച ബഡ്സ് സ്കൂൾ പ്രവർത്തിക്കില്ലെന്നും അറിയിച്ചു.
കക്കയത്ത് ഓറഞ്ച് അലേര്‍ട്ട്
കൂരാച്ചുണ്ട്: കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്ന് 756.64 മീറ്ററില്‍ എത്തിയതിനാല്‍ ഡാമിലെ അധികജലം ഒഴുക്കിവിടുന്നതിനുള്ള നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കടിയങ്ങാട് മഹിമയിൽ വീടുകളിൽ വെള്ളം കയറി
പേരാമ്പ്ര: അതി ശക്തമായ മഴയില്‍ കടിയങ്ങാട് മഹിമ മേഖലയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ അപ്രതീക്ഷിതമായി വെള്ളത്തില്‍ കുടുങ്ങി. രാത്രി മഴ ശക്തി പ്രാപിച്ചെങ്കിലും പുലര്‍ച്ചെ 3.30 ഓടെയാണ് വീടുകളിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്.
പുഴയുടെ ഒഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്നാണ് വെള്ളം കയറിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുറച്ച് വീടുകളുടെ ഉള്ളിലേക്ക് വരെ വെള്ളം കയറിയതോടെ താമസക്കാര്‍ക്ക് പുറത്തേക്ക് പോലും പോകാന്‍ കഴിയാത്ത സ്ഥിതിയായി. വെള്ളം കയറിയതോടെ കുറച്ച് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് താമസം മാറി. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കടിയങ്ങാട് പെരുവണ്ണാമുഴി റോഡിന് കുറുകെ കല്‍വര്‍ട്ട് നിര്‍മിക്കുകയാണ് പ്രധാന പരിഹാരമാര്‍ഗമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ഒഴുക്ക് തടസപ്പെടുന്നതാണ് വെള്ളം കയറാന്‍ കാരണമെന്നും കല്‍വര്‍ട്ട് വന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നും നാട്ടുകാര്‍ പറഞ്ഞു. വിവരം അറിഞ്ഞ് വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
കോടഞ്ചേരി: പഞ്ചായത്തിലെ വെണ്ടക്കംപൊയിൽ ആദിവാസി ഉന്നതിയിലെ 25 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂൾ
സി.കെ. കാസിം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ എന്നിവർ
സന്ദർശിച്ചു. വെണ്ടക്കുംപൊയിൽ ഉന്നതിയിലെ കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടുകൾ വച്ച് നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പ് നൽകി.
പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസന്റ് വടക്കേമുറിയിൽ, പഞ്ചായത്ത് അംഗങ്ങളായ നാൻസി ജോഷി, സത്യൻ ചോലയിൽ, ജോബി ജോസഫ്, ജിജി എലുവാങ്കൽ, ശിവദാസൻ താഴെ പാലാട്ട്, വിൽസൺ തറപ്പേൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
മുറംപാത്തിയിൽ റോഡിന് വിള്ളൽ
കോടഞ്ചേരി: അഗസ്ത്യാമുഴി- കൈതപ്പൊയിൽ റോഡിൽ മുറംപാത്തിയിലുള്ള കുരിശുപള്ളിക്ക് സമീപമാണ് റോഡിന് വിള്ളൽ വീണത്. കഴിഞ്ഞദിവസം പെയ്ത മഴയിൽ ഏകദേശം 10 മീറ്ററോളം ഭാഗത്താണ് റോഡിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. സമീപത്തുകൂടി ഒഴുകുന്ന തോടിന്റെ പഴയ ഒന്നര അടിക്കെട്ടിന്റെ മുകളിൽ രണ്ടര അടി കെട്ട് നിർമ്മിച്ച ഭാഗത്താണ് വിള്ളൽ വീണിരിക്കുന്നത്. പഴയ കെട്ട് പൊളിക്കാതെ അതിന്റെ മുകളിൽ പുതിയ കെട്ട് നിർമിച്ചതാണ് റോഡിന് വിള്ളൽ വീഴാനുള്ള കാരണം.
ഇതിനു മുൻപ് രണ്ടുതവണ ഈ ഭാഗത്ത് റോഡിൽ വിള്ളൽ വീണിരുന്നു.കരാറുകാരന്റെ അനാസ്ഥതയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ചെറിയ മെയിന്റനൻസ് വഴി രണ്ടുതവണ വിള്ളൽ മാറ്റിയെങ്കിലും വീണ്ടും ഈ ഭാഗത്ത് വിള്ളൽ വീണിരിക്കുകയാണ്.
കൊയിലാണ്ടിയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ
കൊയിലാണ്ടി: കനത്തമഴയെ തുടർന്ന് കൊയിലാണ്ടിയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.നാല് കുടുംബങ്ങളിലെ പത്ത് അംഗങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.ബപ്പൻകാട് കോളനിയിലെ പത്ത് വിടുകൾ വെള്ളത്തിലായി. ഇവിടുത്തെ കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റി. അമ്പാടി റോഡും വെള്ളത്തിലാണ്. ചെങ്ങോട്ടുകാവിലെ വെങ്കറോളി താഴ നിരവധി വീടുകളിൽ വെളളം കയറി. എന്നാൽ മാറ്റി താമസിച്ചിട്ടില്ല. വിയ്യൂരിൽ പത്തോളം വീടുകളിൽ വെള്ളം കയറി. ചേമഞ്ചേരിയിലും, മേലൂർ ആന്തട്ടയിലും കിണറുകൾ താഴ്ന്നു. കാപ്പാട് തീരത്ത് കടൽ ക്ഷോഭം രൂക്ഷമായി. തീരദേശറോഡ് വീണ്ടും കടലെടുത്തു. ഈ വർഷം ഇത് രണ്ടാം തവണയാണ് കാപ്പാട് തീരം കടലെടുത്തത്.
Tags : NattuVishasham DistrictNews