ബാലേശുഗിരി പള്ളിക്ക് സമീപമുള്ള കലുങ്കിനടുത്ത് റോഡിൽ വിള്ളൽ
ചപ്പാരപ്പടവ്: വിവാദങ്ങളും ആരോപണങ്ങളും നിറഞ്ഞ ഈടിസി പൂമംഗലം-പന്നിയൂർ-പടപ്പേങ്ങാട്-മടക്കാട് റോഡ് യാത്രായോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 13.5 കിലോമീറ്റർ റോഡ് നവീകരിക്കുന്നതിനായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതിക തടസങ്ങളാൽ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
റോഡ് യുഡിഎഫ് ഗവൺമെന്റിന്റെ കാലത്താണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്. 2017ൽ ജയിംസ് മാത്യു എംഎൽഎ ആയിരിക്കെ 20 കോടി രൂപ നീക്കിവയ്ക്കുകയും ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെയുള്ള യോഗത്തിൽ നിർമാണ സഹായ സമിതി രൂപീകരിക്കുകയും റോഡിന് അധികമായി വേണ്ടിവരുന്ന ഭൂമി സൗജന്യമായി വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.
പിന്നീട് പിഡബ്ല്യുഡി വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ തുക 59 കോടിയായി ഉയർന്നു. അധികരിച്ച തുക കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ സർക്കാർ റോഡ് കിഫ്ബിക്ക് കൈമാറി എസ്റ്റിമേറ്റ് തയാറാക്കിയപ്പോൾ 100 കോടി രൂപയിൽ അധികമായി ഉയർന്നു. 2021ൽ എം.വി. ഗോവിന്ദൻ എംഎൽഎയും മന്ത്രിയുമായപ്പോൾ അദ്ദേഹത്തിന്റെ ഇടപെടൽ മൂലം ഫണ്ട് പരിമിതിപ്പെടുത്തിക്കൊണ്ട് എസ്റ്റിമേറ്റ് പുതുക്കി സമർപ്പിക്കുകയും 65 കോടി രൂപയ്ക്ക് ഭരണാനുമതിയും നൽകി. തുടർന്ന് ടെണ്ടർ നടപടി പൂര്ത്തീകരിക്കുകയും ചെയ്തു.
ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ ലഭിച്ചു. തുടർന്ന് പ്രവൃത്തി ഉദ്ഘാടനം ചെയ്യാനിരിക്കെ ടെൻഡർ ലഭിക്കാതെ പോയ ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി അവകാശ തർക്കം ഉന്നയിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിനെ തുടർന്ന് വീണ്ടും പ്രവൃത്തി തടസപ്പെടുകയായിരുന്നു. തുടർന്ന് ഊരാളുങ്കൽ സൊസൈറ്റി പ്രവൃത്തിയുമായി മുന്നോട്ടു പോയെങ്കിലും പണി ഇഴഞ്ഞു നീങ്ങുകയാണ്.
പൂമംഗലം-പടപ്പേങ്ങാട്-മടക്കാട് 13.5 കിലോമീറ്റർ റോഡിന്റെ പ്രവൃത്തി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാലേശുഗിരി പള്ളിക്ക് സമീപമുള്ള കലുങ്കിനടുത്ത് റോഡിൽ വിള്ളൽ വീണ് അപകട ഭീഷണിയിലാണ്. വിവരം അധികാരികളുടെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ചപ്പാരപ്പടവ് പഞ്ചായത്തംഗം എ.എൻ. വിനോദ് അറിയിച്ചു. ഈടിസി റോഡ് ഉൾപ്പെടെയുടെ പൊതു വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ പഞ്ചായത്തംഗം എ.എൻ. വിനോദും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ പി. രവീന്ദ്രൻ, ബ്ലോക്ക് മെംബർ ഫസീല ഷംസീർ, വാർഡ് മെംബർ അഷ്റഫ് എന്നിവർ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഉടൻ നിവേദനം നൽകുമെന്നും അറിയിച്ചു.