തിരുവനന്തപുരം: പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം ആത്മാർഥതയോടെ നിർവഹിക്കുകയെന്നതാണു പ്രധാന ദൗത്യമെന്നു തിരുവനന്തപുരം കോർപറേഷനിലെ കോണ്‍ഗ്രസിന്റെ മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ.
പാർട്ടി ഏൽപിച്ച ഉത്തരവാദിത്വത്തിൽ പൂർണ തൃപ്തനാണ്. എംഎൽഎ സ്ഥാനത്തിരുന്ന ഒരാൾ കോർപറേഷനിലെ ഒരു വാർഡിലേക്ക് ചുരുങ്ങുന്നുവെന്ന ആക്ഷേപങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. മുംബൈയിൽ ഉയർന്ന ജോലിയിലിരുന്നപ്പോഴാണു പിതാവിന്റെ മരണത്തെ തുടർന്ന് മത്സരിക്കാൻ എത്തിയത്. ഉമ്മൻചണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും അടക്കമുള്ള അന്നത്തെ നേതൃനിരയാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. അതിനു ശേഷം രണ്ടുതവണ എംഎൽഎ ആകാൻ അവസരമുണ്ടായി.
ഒരു തവണ നേരിയ ഭൂരിപക്ഷത്തിൽ പാരാജയപ്പെട്ടു. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി, കെപിസിസി ജനറൽ സെക്രട്ടറിയായി, ഇതൊക്കെ പാർട്ടി തന്നതാണ്. ഞാൻ വലിയൊരു നേതാവോ വിസ് ഫോടനം നടത്തുന്ന ആളോ അല്ല. പക്ഷെ, ഉള്ളിന്റെ ഉള്ളിൽ ഞാനൊരു പാർട്ടിക്കാരനാണ്. പാർട്ടി അന്നു മത്സരിക്കാൻ വിളിച്ചപ്പോൾ എത്തിയതും തിരുവനന്തപുരത്തുകാരനായതു കൊണ്ടും തിരുവനന്തപുരത്തിനോട് സ്നേഹമുള്ളതു കൊണ്ടുമാണ്. ആ തിരുവനന്തപുരത്തിന്റെ ഭാഗമായാണ് അരുവിക്കരയിൽ നിന്ന് മത്സരിച്ചത്.
തിരുവനന്തപുരം കോർപററേഷന്റെ കവടിയാർ വാർഡിലാണ് മത്സരിക്കുന്നത്. തിരുവനന്തപരം ജില്ലക്കാരനാണ്. പഠിച്ചതും ഇപ്പോൾ താമസിക്കുന്ന പ്രദേശവും ഉൾപ്പെടുന്നതാണ് വാർഡ്. ഏറെ പ്രൗഡിയുള്ള സ്ഥലമാണ്. നഷ്ടപ്രതാപം വീണ്ടെടുക്കുകയാണ് പ്രധാന ലക്ഷ്യം. അതിനായി പരമാവധി സീറ്റുകൾ പിടിച്ച് തിരുവനന്തപുരം കോർപറേഷൻ ഭരണം പിടിച്ചെടുക്കുക എന്നതാണ് പ്രധാനം.
51 സീറ്റ് നേടി ഒന്നാമതെത്തി കോർപറേഷൻ പിടിക്കുമെന്ന പൂർണവിശ്വാസം കോണ്‍ഗ്രസിനും യുഡിഎഫിനുമുണ്ട്. ചില ഭാഗങ്ങളിൽ സിപിഎമ്മിന് സ്വാധീനമുണ്ട്. ചിലയിടങ്ങളിൽ ബിജെപിക്കും. എന്നാൽ ആത്യന്തികമായി കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ണാണ് തിരുവനന്തപുരത്തിന്റേത്.
തിരുവനന്തപുരത്തിന്റെ വികസനം മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് യുഡിഎഫ് മത്സരിക്കുന്നത്. ജയിക്കാൻ എന്തുകൊണ്ടും പറ്റുന്ന മികച്ച പാനലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ആശാ വർക്കർമാർ മുതൽ തലമുതിർന്ന നേതാക്കൾ മുതൽ ടെക്കികൾ വരെ കോണ്‍ഗ്രസ് ആദ്യഘട്ടം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലുണ്ട്. ഇത് കേരളത്തിന്റെ പരിഛേദമാണെന്നും ശബരീനാഥൻ പറഞ്ഞു.
Tags : local nattuvishesham Sabarinathan