ജെസിബി ഉപയോഗിച്ച് നടത്തുന്ന നിലം ഒരുക്കൽ.
മുഹമ്മ: ദേശീയ പാതയ്ക്കുവേണ്ടി ജലസേചനവകുപ്പ് അനുമതിയോടെ വേന്പനാട്ട് കായലിൽ നടത്തുന്ന മണൽ ഖനനം പാതിരാമണൽ ദ്വീപിന് സമീപത്തേക്ക് നീട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം. ഖനനത്തിനു മുന്നോടിയായുള്ള സ്ഥല പരിശോധന കഴിഞ്ഞ ദിവസം നടന്നു. പാതിരാമണൽ ദ്വീപിന്റെ മുഖ്യ പ്രവേശന കവാടമായ കായിപ്പുറം ബോട്ട് ജെട്ടിക്ക് തെക്ക് മേഖലയിലാണ് കായലിൽനിന്ന് എടുക്കുന്ന മണൽ ശേഖരിക്കുന്നതിനുള്ള സ്ഥലം ഒരുക്കുന്ന ജോലികൾ നടന്നത്.
കായൽ തീരത്തോട് ചേർന്ന സ്ഥലം ജെസിബി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലിയാണ് ഇന്നലെ നടന്നത്. ലോകോത്തര ടൂറിസ്റ്റ് കേന്ദ്രമാക്കി പാതിരാമണൽ ദ്വീപിനെ മാറ്റുന്നതിനുള്ള പദ്ധതികൾ മെനയുന്നതിനിടെയാണ് ദ്വീപിനും കായൽ സമ്പത്തിനും കനത്ത ആഘാതമേൽപ്പിക്കുന്ന മണൽ ഖനനത്തിന് അധികൃതർ അനുമതി നൽകിയത്. ജനജീവിതം ദുസഹമാക്കുന്ന മണൽ ഖനനത്തിൽനിന്ന് പിന്മാറണമെന്ന് മേഖല സന്ദർശിച്ച മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ആവശ്യപ്പെട്ടു.
ദ്വീപിന്റെ സുരക്ഷയ്ക്ക് കനത്ത ഭീഷണിയാകുമെന്നതിനാൽ ഖനനം ഈ മേഖലയിൽ അനുവദിക്കില്ലെന്നും അരുൺ മോഹൻ പറഞ്ഞു. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികാരികൾക്കു പരാതി നൽകിയിട്ടുണ്ട്. കുളക്കോഴിച്ചിറയിൽനിന്ന് അഞ്ചരലക്ഷം ക്യുബിക് ടൺ മണൽ ശേഖരിക്കാനാണ് അനുമതി നൽകിയത്. ഇത് ഒരാഴ്ചക്കുള്ളിൽ ശേഖരിച്ചതോടെയാണ് അനുമതി ഒൻപതു ലക്ഷമാക്കി ഉയർത്തി നൽകിയതെന്നും അരുൺ മോഹൻ പറഞ്ഞു.