വിഴിഞ്ഞം : അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജനാവലിയെ ഇളക്കിമറിച്ചു നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിന്റെ അലയൊലികൾ മാറും മുൻപ് കേരളത്തിന്റെ അഭിമാനമായ സഞ്ജു സാംസൺ വിഴിഞ്ഞത്തെത്തി. എത്ര ഉയരങ്ങളിൽ എത്തിയാലും ജന്മനാടിനെയും ജന്മം നൽകിയ മാതാപിതാക്കളെയും മറക്കില്ലെന്നു തെളിയിച്ചായിരുന്നു വരവ്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ രണ്ടു ദിവസം മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കണമെന്ന ആഗ്രഹവും സഞ്ജു പങ്കുവച്ചു.
ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ ന്യൂസിലാന്റിനെ നിലംപരിശാക്കിയ ശേഷമാണ് നാട്ടിലേക്കു വിമാനം കയറിയത്. ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലെ വീട്ടിലേക്കുള്ള സഞ്ജുവിന്റെ അപ്രതീക്ഷിത വരവും ഒരു കൂട്ടർ ഉത്സവമാക്കി.
തന്നെകാണാനെ ത്തിയ നാട്ടുകാരെ കൈകൂപ്പി അഭിവാദ്യം ചെയ്യാനും സ ഞ്ജു മറന്നില്ല. സുരക്ഷയൊരുക്കാൻ വിഴിഞ്ഞം പോലീസും രംഗത്തുണ്ടായിരുന്നു. വളരെ വിഷമ ത്തോടെയാണ് തിരുവനന്തപുരത്തുനിന്നും ലോകകപ്പിനായി യാത്ര തിരിച്ചതെന്നും നല്ല പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഈ പ്രകടനവും വിജയവും എന്നും തന്നോടൊപ്പംനിന്നു കരുത്ത് പകരുന്നസ്വന്തം നാട്ടുകാർക്കായി ഡെഡിക്കേറ്റ് ചെയ്യുന്നതായും സഞ്ജു വ്യക്തമാക്കി.
സച്ചിന്റെ ഭാഗത്തു നിന്നുണ്ടായ പിന്തുണ ഏറെ സഹായിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ കാര്യങ്ങൾ അടക്കം പറഞ്ഞുതന്നു. ഫൈനലിനു മുൻപും ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു. ആ പിന്തുണ ഏറെ സഹായകരമായി മാറി എന്നും സഞ്ജു പറഞ്ഞു.
നാടിന്റെ അഭിമാനമായി മാറിയ സഞ്ജുവിന് പൗരാവലിയുടെ സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. കഴിഞ്ഞദിവസം നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിൽ സഞ്ജുവിന്റെ പ്രകടനം ഉറക്കമിളച്ച് ആസ്വദിച്ച് ആവേശംകൊണ്ടവരാണ് നാട്ടുകാർ. തങ്ങളുടെ എല്ലാമെല്ലാമായ ഹീറോയ്ക്ക് ഹൃദ്യമായ സ്വീകരണം തന്നെയുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.
Tags : nattu vishesham Sanju Samson release