പുന്നയൂർക്കുളം: കാലവർഷം ശക്തമായതോടെ ദുരിതമായി കടലേറ്റവും. അണ്ടത്തോട് പെരിയമ്പലം മേഖലകളിൽ കടൽക്ഷോഭം രൂക്ഷമായി. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച ക്ഷോഭം ഇന്നലെയും തുടർന്നു.
തിരമാലകൾ അടിച്ചുകയറുന്ന തങ്ങൾപടി, 310 റോഡ്, പെരിയമ്പലം ബീച്ച് എന്നിവിടങ്ങളിലാണ് കൂടുതലും കര എടുത്തിട്ടുള്ളത്. 310 റോഡ് ബീച്ചിൽ ഷെല്ലീസ് ബീച്ച് ഫ്രണ്ട് കെട്ടിടത്തിന്റെ സുരക്ഷാ ഭിത്തി തകർന്നു. കെട്ടിടത്തിന്റെ ഏതാനും മീറ്റർ ദൂരത്തിലാണ് കടൽ എത്തിനിൽക്കുന്നത്. തങ്ങൾപ്പടി ബീച്ചിൽ ആൾതാമസമില്ലാതെ കിടന്നിരുന്ന മൂന്ന് വീടുകൾ കടലെടുത്തു. പുനർഗേഹം പദ്ധതിയുടെ ഭാഗമായി ഇവിടെയുള്ള താമസക്കാരെ മാറ്റിപ്പാർപ്പിച്ചിരുന്നു. പെരിയമ്പലം ബീച്ചിൽ തട്ടുകടകളിലേക്കും കടൽവെള്ളം ഇരച്ചുകയറുന്ന അവസ്ഥയാണുള്ളത്. നേരത്തെ കടലേറ്റമുണ്ടായ തീരങ്ങളിൽ നിരത്തിയിരുന്ന ജിയോ ബാഗുകൾ കടലെടുത്തു.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസൻ തളികശേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എച്ച്. ആബിദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tags : Nattuvisesham District News